പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 17-ന് സന്നിധാനത്ത് നടക്കുന്ന രാസപരിശോധനയില്‍ ചെമ്പുപാളികള്‍ പുതിയവ ആണെന്ന് തെളിഞ്ഞാല്‍ കേസിന്റെ ഗതി മാറും. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ ചെമ്പുപാളികള്‍ കോടികള്‍ വാങ്ങി വിഗ്രഹ ലോബിക്ക് കൈമാറാനുള്ള സാധ്യത സംബന്ധിച്ച ഹൈക്കോടതി നിഗമനം ശരിവയ്‌ക്കുന്ന കണ്ടെത്തലാകും അത്. അങ്ങനെ വന്നാല്‍ കേസ് പുതിയ തലത്തിലേക്ക് മാറുമെന്ന് വിദഗ്ധര്‍ പറയുന്നു.
പെരുംകൊള്ളയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ കണ്ടെടുക്കേണ്ടത് പ്രത്യേക അന്വേഷണ സംഘത്തിന് വെല്ലുവിളിയാകും.
ദ്വാരപാലക ശില്‍പത്തില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം എന്ന പേരില്‍ ബെല്ലാരി സ്വദേശിയും റോധം ജൂവലറി ഉടമയുമായ ഗോവര്‍ദ്ധന്‍ എസ്‌ഐടിക്ക് കൈമാറിയത് മല്യ പൊതിഞ്ഞു നല്‍കിയ സ്വര്‍ണമല്ലെന്നും വ്യക്തമാകും. ഇതോടെ ഗോവര്‍ദ്ധനും അദ്ദേഹത്തിന് സ്വര്‍ണം എത്തിച്ചുകൊടുത്ത കല്‍പേഷും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സും പ്രതിചേര്‍ക്കപ്പെടും.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ പാളികള്‍ വിഗ്രഹ ലോബിക്ക് മറിച്ചുവിറ്റു എന്ന് അനുമാനിക്കാന്‍ രണ്ടു കാര്യങ്ങളാണുള്ളത്. 2019 ജൂലൈ 19, 20 തീയതികളിലായി സോപാനത്തു നിന്നും ഇളക്കി എടുത്ത പാളികള്‍ ബെംഗളൂരു, ഹൈദരാബാദ് വഴി ഒരു മാസത്തിന് ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയത്. എന്തിനായിരുന്നു ഈ കാലതാമസം എന്നതാണ് പ്രധാന ചോദ്യം. ഒരുപക്ഷേ വിജയ് മല്യ സമര്‍പ്പിച്ച സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ മോള്‍ഡ് തയാറാക്കി അതേ വലിപ്പത്തില്‍ പുതിയ പാളികള്‍ നിര്‍മിക്കാന്‍ വേണ്ടി വന്ന കാലതാമസമാകാം ഇതിന് കാരണമെന്നും സംശയമുണ്ട്.
തങ്ങളുടെ പക്കല്‍ പുത്തന്‍ ചെമ്പുപാളികളാണ് എത്തിയതെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യ വെളിപ്പെടുത്തലും ഈ സംശയത്തിന് അടിവരയിടുന്നു. പിന്നീട് പങ്കജ് ഭണ്ഡാരി മൊഴി മാറ്റിയത് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാകാം എന്നാണ് അനുമാനം.
ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്‍ സ്വര്‍ണ വ്യാപാരി എന്നതിലുപരി സ്വര്‍ണ ഖനി ഉടമകളുമായി ബന്ധമുള്ള വ്യക്തി കൂടിയാണ്. ഇയാള്‍ വിചാരിച്ചാല്‍ ശബരിമലയിലെ ദിവ്യത്വമുള്ള സ്വര്‍ണ കവച പാളികള്‍ കോടിക്കണക്കിന് രൂപയ്‌ക്ക് വില്‍ക്കാന്‍ കഴിയും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിഹിതം ദേവസ്വം ഉന്നതരിലേക്ക് മാത്രമല്ല സര്‍ക്കാര്‍തലം വരെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2019 ല്‍ 40 വര്‍ഷ ഗ്യാരണ്ടിയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ദ്വാരപാലക പാളികളില്‍ പൂശിയ സ്വര്‍ണത്തിന് എങ്ങനെ അഞ്ചുവര്‍ഷം കൊണ്ടു നിറംമങ്ങി എന്നതും പ്രസക്തമാണ്. പൂശിയത് മാറ്റുകുറഞ്ഞ സ്വര്‍ണമാണെന്ന് ഇത് വ്യക്തമാക്കുന്നു.
ചെമ്പു തെളിഞ്ഞാല്‍ കൊള്ളയുടെ വിവരം പുറത്തറിയാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഒന്നര മാസം മുമ്പ് ദ്വാരപാലക പാളികള്‍ തിടുക്കത്തില്‍ വീണ്ടും അഴിച്ചെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശി തിരിച്ചു സ്ഥാപിച്ചതെന്നും എസ്‌ഐടി സംശയിക്കുന്നു.
















