ന്യൂദല്‍ഹി: ബീഹാറില്‍ എന്‍ഡിഎക്ക് മഹാവിജയം. ആകെയുള്ള 243 മണ്ഡലങ്ങളില്‍ 202ലും വിജയിച്ചാണ് ബിജെപിയുടെയും ജെഡിയുവിന്റെയും നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടിയത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യകക്ഷികളായ ജെഡിയു, എല്‍ജെപി (ആര്‍വി), എച്ച്എഎം, ആര്‍എല്‍എം എന്നിവരും മുന്നേറ്റം കാഴ്ചവച്ചു. കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും നേതൃത്വത്തിലുള്ള മഹാസഖ്യം തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ഒറ്റയക്കത്തില്‍ ഒതുങ്ങി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി ഒരു സീറ്റ് പോലും നേടിയില്ലെന്ന് മാത്രമല്ല, വേരൂന്നാന്‍ പോലുമായില്ല.
ബിജെപിയുടെയും ജെഡിയുവിന്റെയും നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷിയായത്. എന്‍ഡിഎ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്ന പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം നിരവധി തവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിനു ശേഷം പുറത്തുവന്ന എക്സിറ്റ്‌പോള്‍ ഫലങ്ങളും സംസ്ഥാനത്ത് എന്‍ഡിഎയുടെ തുടര്‍ ഭരണം പ്രവചിച്ചു. ഈ പ്രവചനങ്ങള്‍ മഹാസഖ്യം തള്ളിയിരുന്നെങ്കിലും ഇന്നലെ രാവിലെ മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവന്ന വിവരങ്ങള്‍ ഇതിനെ ശരിവയ്‌ക്കുന്നതായിരുന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്‌ക്കും വികസന തുടര്‍ച്ചയ്‌ക്കുമായി ബീഹാറിലെ ജനം വിധിയെഴുതി. എന്‍ഡിഎ മുന്നോട്ടുവച്ച സദ്ഭരണം, വികസനം, ജനക്ഷേമം, ക്രമസമാധാനപാലനം എന്നിവയെ ബീഹാര്‍ ജനത ഒറ്റക്കെട്ടായി പിന്തുണയ്‌ക്കുകയായിരുന്നു. കര്‍ഷകരും യുവാക്കളും വനിതകളും സാധാരണക്കാരും മധ്യവര്‍ഗവും തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും എന്‍ഡിഎക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു. എന്‍ഡിഎയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന് മാത്രമേ വികസിത ബീഹാര്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകൂവെന്ന് ജനത്തിന് ബോധ്യപ്പെട്ടെന്ന് തെരഞ്ഞെടുപ്പിലെ മഹാവിജയത്തിലൂടെ തെളിഞ്ഞു. ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിലും എല്‍ജെപി (ആര്‍വി) 29 സീറ്റുകളിലും ആര്‍എല്‍എം, എച്ച്എഎം ആറു വീതം സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്.
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉയര്‍ത്തിയ വോട്ടുമോഷണ ആരോപണം ജനം പൂര്‍ണമായും തള്ളി. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ആര്‍ജെഡി നേടിയ സീറ്റുകളുടെ പിന്‍ബലത്തിലാണ് മഹാസഖ്യം കുറച്ചെങ്കിലും പിടിച്ചുനിന്നത്. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന സിപിഎം, സിപിഐ, സിപിഐ എംഎല്‍ തുടങ്ങി ഇടതുപാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനത്തിലെ അസ്വാരസ്യങ്ങളും നേതൃത്വത്തിന്റെ കുറവും പ്രചാരണത്തിലെ പാളീച്ചകളും ഏകോപനമില്ലായ്‌മയും പരസ്പരമുള്ള ഏറ്റുമുട്ടലുകളും മഹാസഖ്യത്തിന്റെ വീഴ്ചയുടെ ആഘാതം കൂട്ടി.
















