പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കു കളമൊരുക്കാന്‍ എന്‍. വാസുവിന്റെ ദേവസ്വം കമ്മിഷണര്‍ കാലാവധി രണ്ടു മാസം നീട്ടിയതായി രേഖകള്‍. കൊള്ള നടത്തിയത് യുവതീ പ്രവേശ വിഷയം മറയാക്കിയായിരുന്നു.
2017 നവംബറില്‍ അധികാരത്തില്‍ വന്ന എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിനു മേല്‍ അധിപത്യം ഉറപ്പിക്കാന്‍ 2018 ഫെബ്രുവരി ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരം എന്‍. വാസുവിനെ രണ്ടാമതും കമ്മിഷണറായി നിയമിച്ചത്. ഒരു വര്‍ഷമാണ് കമ്മിഷണറുടെ കാലാവധി. 2019 ഫെബ്രുവരി ഒന്നിന് വാസു പടിയിറങ്ങേണ്ടതായിരുന്നു. എന്നാല്‍ കൊള്ള ആസൂത്രണം ചെയ്യാന്‍ വാസുവിന് രണ്ടു മാസംകൂടി നീട്ടി നല്‍കി. വാതില്‍ പാളി, കട്ടിളപ്പാളി എന്നിവ കടത്താനുള്ള ആസൂത്രണങ്ങളും നടപടികളും പൂര്‍ത്തിയാക്കി 2019 മാര്‍ച്ച് 31നാണ് വാസു സ്ഥാനമൊഴിഞ്ഞത്.
എട്ടു മാസത്തിന് ശേഷം വാസുവിനെ ദേവസ്വം പ്രസിഡന്റാക്കിയത് സ്വര്‍ണക്കൊള്ള പുറംലോകം അറിയാതെ സൂക്ഷിക്കാനായിരുന്നെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. പ്രസിഡന്റായി വാസുവിന്റെ സ്ഥാനാരോഹണത്തിനുശേഷം 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കത്ത് പ്രസിഡന്റിന് ഇ- മെയിലായി ലഭിച്ചതും സംശയാസ്പദമാണ്. ദ്വാരപാലക ശില്‍പ പാളികള്‍ സ്വര്‍ണം പൂശിയ ശേഷം അധികമായി വന്ന സ്വര്‍ണം നിര്‍ധന യുവതിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞായിരുന്നു ഇ- മെയില്‍. വാസുവിന് പകരം മറ്റൊരാളായിരുന്നു പ്രസിഡന്റെങ്കില്‍ ഈ ഇ-മെയിലില്‍ അന്വേഷണം നടത്തുകയും കൊള്ള അന്നേ വെളിച്ചത്താവുകയും ചെയ്യുമായിരുന്നു. ഇത് ഒഴിവാക്കാനാണ് വാസുവിനെ വീണ്ടും പ്രസിഡന്റാക്കിയത്.
ദ്വാരപാലക ശില്‍പ പീഠം സന്നിധാനത്തു നിന്നു കടത്തിയതും വാസു പ്രസിഡന്റായ ശേഷമാണ്. യുവതി പ്രവേശന വിഷയം മറയാക്കി കൊള്ള ആസൂത്രണം ചെയ്തതും വാസുവിന്റെ ബുദ്ധിയാണ്. മാധ്യമശ്രദ്ധ യുവതീ പ്രവേശന വിഷയത്തിലേക്ക് പൂര്‍ണമായും തിരിഞ്ഞെന്ന് ബോധ്യമായതോടെയാണ് വാസു 2019 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സ്വര്‍ണക്കൊള്ളയ്‌ക്ക് കളമൊരുക്കിയത്. ശബരിമല സംബന്ധിച്ച നിരവധി വിവാദ വാര്‍ത്തകള്‍ പുറംലോകത്തെത്തിച്ച മാധ്യമങ്ങള്‍ സ്വര്‍ണക്കൊള്ള അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അറിയാതെ പോയത് പ്രസിഡന്റായ കാലത്ത് വാസു സൃഷ്ടിച്ച മറ മൂലമാണ്.
യഥാര്‍ത്ഥത്തില്‍ ദേവസ്വം കമ്മിഷണറെ നിയമിക്കുന്നത് ഹൈക്കോടതിയാണ്. എന്നാല്‍ അതിനുള്ള പാനല്‍ സമര്‍പ്പിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. പാനല്‍ സമര്‍പ്പിക്കുന്നതു മനപൂര്‍വം വൈകിച്ചാണ് സര്‍ക്കാര്‍ വാസുവിന്റെ കാലാവധി നീട്ടിയത്.
















