ശബരിമല സ്വര്‍ണക്കൊളള കേസില്‍ ദേവസ്വം കമ്മിഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിന്റെ അറസ്റ്റ് നിര്‍ണായകമാണ്. നേരത്തെ പിടിയിലായ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബുവും കെ.എസ്. ബൈജുവും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാസുവിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് സ്വര്‍ണ്ണക്കൊള്ള നടന്നതെന്നാണ് ഇരുവരും മൊഴി നല്‍കിയത്. എന്നാല്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമുള്ള തന്ത്രപരമായ മറുപടിയാണ് വാസു നല്‍കിയത്. ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണത്തില്‍ പൊതിഞ്ഞ കട്ടിളപ്പാളികള്‍ ചെമ്പു പാളികളെന്ന് എഴുതിച്ചേര്‍ത്ത വാസു, തട്ടിപ്പ് നടത്താന്‍ അത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. വാസുവിനെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇനി എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.
വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവ തെളിഞ്ഞതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.
വാസുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില്‍ തിരിമറി നടന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നു. രേഖകളില്‍ ഉണ്ടായിരുന്ന ‘സ്വര്‍ണം പൊതിഞ്ഞ പാളികള്‍’ എന്ന ഭാഗം ഒഴിവാക്കി ‘ചെമ്പ് പാളികള്‍’ എന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇതിന് മറ്റ് പ്രതികളുമായി ചേര്‍ന്ന് വാസു ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും തെളിഞ്ഞിരിക്കുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നതോടെ ഇതില്‍ വാസുവിനുള്ള പങ്ക് വ്യക്തമായിരുന്നു. എന്നാല്‍ അപ്പോഴൊക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് നിരപരാധി ചമയുകയാണ് അദ്ദേഹം ചെയ്തത്. എന്തൊക്കെ പുറത്തു വന്നാലും തന്നെ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന കൂസലില്ലായ്‌മയാണ് വാസുവിന് ഉണ്ടായിരുന്നത്. സിപിഎമ്മും സര്‍ക്കാരുമായുള്ള അടുപ്പമാണ് ഇതിന് കാരണം.
എന്‍.വാസു എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിന്റെ ഉല്‍പ്പന്നമാണ്. പൊതുജീവിതത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ പടിപടിയായുള്ള ഉയര്‍ച്ച സിപിഎമ്മിന്റെ സഹായത്തോടെയായിരുന്നു. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ നക്ഷത്രം തെളിഞ്ഞു. എക്‌സൈസ് മന്ത്രിയായിരുന്ന പി.കെ. ഗുരുദാസന്റെ ഓഫീസില്‍ സെക്രട്ടറിയായ വാസു അവിടെയിരുന്ന് കാര്യങ്ങളെല്ലാം നിയന്ത്രിച്ചു. പിണറായി മുഖ്യമന്ത്രിയായതോടെ വാസു ഏറ്റവും വേണ്ടപ്പെട്ടവനായി. അങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ഈ പദവിയിലിരുന്നു കൊണ്ട് ചെയ്തതെല്ലാം പാര്‍ട്ടിയുടെ പ്രത്യേകിച്ച് പിണറായിയുടെ അറിവോടെയാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വാസുവായിരുന്നു. ഇതിനനുസൃതമായ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. വാസുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സിപിഎമ്മിന് പ്രതികരിക്കാനോ പ്രതിരോധിക്കാനോ കഴിയാതിരുന്നത് ഇതുകൊണ്ടാണ്. സിപിഎമ്മും സര്‍ക്കാരും, തന്നെ രക്ഷിക്കാന്‍ ബാധ്യസ്ഥമാണെന്ന് വാസു കരുതിയതും സ്വാഭാവികം.
വാസുവിനെ അറസ്റ്റ് ചെയ്തിരിക്കുന്ന സമയം നിര്‍ണായകമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സിപിഎമ്മിന് ജനങ്ങളെ സമീപിക്കണമെങ്കില്‍ ഇങ്ങനെയൊരു നടപടി ആവശ്യമാണ്. ചോദ്യം ചെയ്യലും അറസ്റ്റും വൈകിയതു തന്നെ വാസു മുതലാക്കിയിട്ടുണ്ട്. അന്വേഷണത്തെ എങ്ങനെ നേരിടണം, എന്തൊക്കെ കാര്യങ്ങള്‍ വെളിപ്പെടുത്താം, ജയിലിനകത്തായിരിക്കുമ്പോള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്, ഇതിനായി ആരെയൊക്കെ ഏര്‍പ്പെടുത്തണം തുടങ്ങിയ കാര്യങ്ങളൊക്കെ ആസൂത്രണം ചെയ്യാനുള്ള സാവകാശമാണ് സിപിഎമ്മിനും വാസുവിനും ലഭിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇതൊക്കെ നടക്കുന്നതും.
പ്രത്യേക അന്വേഷണസംഘം കോടതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് മാത്രമാണ് അന്വേഷണം ഇത്രത്തോളം മുന്നോട്ടു പോയതും. വാസു അറസ്റ്റിലായതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഇനിയങ്ങോട്ട് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസില്‍ കൂട്ടാളികള്‍ ആയിരുന്ന ശിവശങ്കറും സ്വപ്‌നാ സുരേഷും പിടിയിലായപ്പോഴും മുഖ്യമന്ത്രി രക്ഷപ്പെടുകയായിരുന്നല്ലോ. സമാനമായ സാഹചര്യം ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിലും ആവര്‍ത്തിക്കപ്പെടാം.
തല്‍ക്കാലം അന്വേഷണവുമായി സഹകരിക്കുക, പിന്നീട് വിദഗ്ധമായി രക്ഷപ്പെടുത്താം എന്നൊരു ഉറപ്പ് അറസ്റ്റിലായിരിക്കുന്ന വാസുവിനും, ഇനി അറസ്റ്റിലാവാന്‍ ഇടയുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനും ലഭിച്ചിരിക്കാം. അധികാര ദാസ്യം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയതോടെ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ എളുപ്പമായിട്ടുണ്ട്. കോടതി എത്രകണ്ട് ജാഗ്രത പാലിക്കുന്നു, ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക.
















