പത്തനംതിട്ട: സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം കമ്മിഷണറായിരുന്ന വാസുവിനൊപ്പം അന്നത്തെ ദേവസ്വം ബോര്‍ഡിനും പങ്കുണ്ടെന്ന് വ്യക്തമായതോടെ മെമ്പര്‍ ശങ്കരദാസിന്റെ സജീവപങ്ക് ചര്‍ച്ചയാകുന്നു. 2017ല്‍ അധികാരത്തില്‍ എത്തിയ എ. പദ്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ സിപിഐ പ്രതിനിധി കെ.പി. ശങ്കരദാസും സിപിഎം പ്രതിനിധി വിജയകുമാറും അംഗങ്ങള്‍ ആയിരുന്നു.
ബോര്‍ഡ് അധികാരം ഏല്‍ക്കുമ്പോള്‍ പദ്മകുമാറും ശങ്കരദാസും നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ വൈകാതെ ഇരുവരും അകന്നു. അതോടെ കമ്മിഷണര്‍ വാസുവുമായി ശങ്കരദാസ് കൂടുതല്‍ അടുത്തു. പദ്മകുമാറിനെ കടത്തിവെട്ടി ശങ്കരദാസ് മാധ്യമങ്ങളോട് വിവിധ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ബന്ധം കൂടുതല്‍ വഷളായി. ശബരിമല യുവതീ പ്രവേശനം വന്നതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ പ്രകടമായി. കമ്മിഷണര്‍ വാസു നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് യോഗങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത് ശങ്കരദാസായിരുന്നു.
സിപിഐ വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുക എന്നതായിരുന്നു ശങ്കരദാസിന്റെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട്ടില്‍ നിന്നും മനീതി സംഘത്തെ ശബരിമലയില്‍ എത്തിക്കാന്‍ ശങ്കരദാസിന്റെ മകനും കോട്ടയം എസ്പിയുമായിരുന്ന ഹരിശങ്കര്‍ പ്രവര്‍ത്തിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു എന്നാണ് സൂചന. ഹരിശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘പിണറായി അങ്കിളും’ കമ്മിഷണര്‍ എന്‍. വാസു ‘വാസു അങ്കിളു’മാണ്. ശബരിമല സ്ത്രീ പ്രവേശന ശേഷം ശങ്കരദാസിന് സന്നിധാനത്തുവച്ച് മാനസിക വിഭ്രാന്തി ഉണ്ടായതും എസ്‌ഐടി പരിശോധിക്കും. അസുഖം കൂടിയതോടെ ശങ്കരദാസ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ആഴ്ചകളോളം ചികിത്സയിലായിരുന്നു.
കമ്മിഷണര്‍ വാസുവിനെയും ശങ്കരദാസിനെയും നയിച്ചിരുന്ന അജ്ഞാതന്‍ ആരാണെന്ന ചോദ്യം എസ്‌ഐടിക്കു മുന്നില്‍ ബാക്കിയാണ്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇതില്‍ പങ്കുണ്ടൊ എന്നതില്‍ സംശയമുണ്ട്. വാസുവിനെ കസ്റ്റഡിയില്‍ വാങ്ങി എ. പദ്മകുമാര്‍ അടങ്ങുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ഒരുമിച്ച് ചോദ്യം ചെയ്താല്‍ മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.
















