തൃശൂർ (13-11-2025); പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനും ഭാര്യ ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ഭർത്താവ് മാരിയോ തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് ജിജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒൻപത് മാസമായി ദമ്പതികൾ വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കം രൂക്ഷമാകുന്നതും മാരിയോ ജോസഫ് ജിജിയെ മർദ്ദിക്കുന്നതും.
ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാൻ വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി മാരിയോ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ജിജിയെ വിവാഹം കഴിച്ചു. മാരിയോയുടെ ചില പ്രഭാഷണങ്ങൾ മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാർ ആയ മാരിയോയും ജീജിയും സോഷ്യൽ മീഡിയയിൽ പ്രചാരമുള്ള ദമ്പതികളാണ്. മാരിയോ ആൻഡ് ജിജി ബ്ലോഗ് വഴി നല്ല കുടുംബജീവിതം നയിക്കാൻ ഉപദേശങ്ങൾ നൽകി വരുന്നവരായിരുന്നു ദമ്പതികൾ. ഇവരുടെ കുടുംബ കലഹമാണ് ഇപ്പോൾ അനുയായികളെ ഞെട്ടിച്ചിരിക്കുന്നത്.
ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ധ്യാന പ്രഭാഷണങ്ങളോട് അടുത്തുനിൽക്കുന്ന ശൈലിയിലാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ഇവയുടെ സ്ഥിരം പ്രേക്ഷകരായി ഒട്ടേറെ ആളുകൾ ഫോളോ ചെയ്യുന്നുമുണ്ട്. ദാമ്പത്യ തകർച്ച നേരിടുന്ന നിരവധി പേർക്ക് കൗൺസലിംഗ് നൽകി പ്രശസ്തരായ ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് സൈബറിടങ്ങളിൽ ഉയരുന്നത്.
യുവാക്കൾക്കും ദമ്പതികൾക്കും വേണ്ടി ധ്യാനങ്ങൾ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് മാരിയോ – ജിജി ദമ്പതിമാർ. കുടുംബ ജീവിതത്തിലെ വിഷയങ്ങൾ പരിഹരിക്കുന്ന കൗൺസിലർമാർ എന്ന നിലയിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഫിലോകാലിയ എന്ന സംഘടനയിലൂടെ വർഷങ്ങളായി ധ്യാനങ്ങളും, നിർദ്ധനർക്ക് വീട് വെച്ച് കൊടുക്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ട്. വയനാട് ദുരന്തബാധിതർക്ക് ഉൾപ്പടെ ഇവർ വീടും വെച്ച് നൽകിയിട്ടുണ്ട്.
ഒക്ടോബർ 25നാണ് തന്നെ ഭർത്താവ് മർദ്ദിച്ചതെന്നാണ് ജീജി മാരിയോ ആരോപിക്കുന്നത്. അന്നു വൈകുന്നേരം 5.30ഓടെ ജീജി മാരിയോ ഭർത്താവ് മാരിയോ ജോസഫിന്റെ വീട്ടിലെത്തി. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാനാണ് ജീജി എത്തിയത്. എന്നാൽ സംസാരത്തിനിടെ തർക്കം വഷളായി. ഈ സമയത്ത് മാരിയോ ജീജിയുടെ തലയിൽ സെറ്റ്–ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചതായും, തുടർന്ന് ഇടത് കൈയിൽ കടിച്ചതായും, തലമുടി വലിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഘർഷത്തിനിടെ ഏകദേശം 70,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മാരിയോ നശിപ്പിച്ചുവെന്നുമാണ് പരാതി.
















