തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന വാഹന പരിശോധനയിൽ ഞങ്ങളെ പിടികൂടി കച്ചവടം പൂട്ടിക്കരുതെന്ന് സ്വർണ്ണ വ്യാപാരികൾ. സ്വർണ്ണാഭരണങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ആവശ്യമായ രേഖകൾ സഹിതം കൊണ്ടുപോയാലും തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ കണ്ണിൽ പെട്ടാൽ സംശയം തോന്നി കസ്റ്റഡിയിലെടുത്താൽ തെരഞ്ഞെടുപ്പു കഴിയുംവരെ വിട്ടുകിട്ടാത്ത സ്ഥിതിയുണ്ടെന്നും ഇത് കച്ചവത്തെ ബാധിക്കുന്നുമെന്നും അതിനാൽ അത്തരം നടപടികൾ ഒഴിവാക്കണമെന്നും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ സ്വർണ വ്യാപാരികൾ,വ്യാപാര ആവശ്യത്തിന് ജിഎസ്ടി ഡിപ്പാർട്ട്‌മെൻറ് നിർദ്ദേശിച്ചിട്ടുള്ള രേഖകളുമായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സ്വർണ്ണം കൊണ്ടുപോകുമ്പോൾ വാഹന പരിശോധനയിലൂടെയും മറ്റും ഇലക്ഷൻ ഉദ്യോഗസ്ഥരും, പോലീസും പിടിച്ചെടുക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവരുടേതാണ് ആവശ്യം.
ലോജിസ്റ്റിക് വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും രാവിലെ മുതൽ വൈകുന്നേരം വരെ കസ്റ്റഡിയിൽ വയ്‌ക്കുകയും ചെയ്യുമ്പോൾ ഡെലിവറി നൽകേണ്ട പല കൺസൈൻമെന്റുകളും ഒന്നിലധികം ദിവസം താമസിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും രേഖകളുമായി കൊണ്ടുപോകുന്ന സ്വർണ്ണം പിടിച്ചെടുക്കുകയും അത് ഇലക്ഷൻ കഴിഞ്ഞു മാത്രമേ വിട്ടുകൊടുക്കുകയുള്ളൂ എന്ന സമീപനവും ഈ മേഖലയ്‌ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ജിഎസ്ടി ഡിപ്പാർട്ട്‌മെൻറ് നിർദ്ദേശിച്ചിട്ടുള്ള രേഖകൾ കൂടാതെ മറ്റ് എന്തെങ്കിലും രേഖകൾ കരുതണമെന്ന് ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചാൽ അതിനും വ്യാപാരികൾ തയ്യാറാണെന്ന് അവർ അറിയിച്ചു.
അതിനാൽ എല്ലാ രേഖകളും ആയി പോകുന്ന സ്വർണാഭരണം പിടിച്ചെടുക്കുന്നത് ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
















