ന്യൂദൽഹി: ദേശീയ തലസ്ഥാനമായ ദൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം ഇന്ന് ഉന്നതതല യോഗം ചേരും. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് രാവിലെ ഉന്നതതല യോഗം ചേരുന്നത്. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും അന്വേഷണം വേഗത്തിലാക്കുന്നതിനെക്കുറിച്ചും ആഭ്യന്തരമന്ത്രി അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശങ്ങൾ നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം ബോംബാക്രമണത്തെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ പ്രദേശം സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ആശുപത്രിയിൽ പരിക്കേറ്റവരുമായി ആശയവിനിമയം നടത്തി. ഭീകരാക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
” ഞാൻ പോലീസ് കമ്മീഷണറുമായും സ്പെഷ്യൽ സെൽ ഇൻ ചാർജുമായും സംസാരിച്ചു. ഞങ്ങൾ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്, എല്ലാ സാധ്യതകളും കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തും. എല്ലാ ഓപ്ഷനുകളും പരിശോധിച്ച ശേഷം ഞങ്ങൾ ഫലങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും,” – ഷാ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ് സ്ഫോടനം നടന്നത്. ചെങ്കോട്ടയ്‌ക്ക് എതിർവശത്തുള്ള നേതാജി സുഭാഷ് മാർഗിൽ നിർത്തിയിട്ടിരുന്ന ഒരു ഐ-20 കാറിലാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്.
















