തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മയുടെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 89-ാം വാര്‍ഷികം സംസ്ഥാനം നാളെ ആഘോഷിക്കുകയാണ്. നവോത്ഥാന പാതയിലെ ശക്തമായ ചുവടുവയ്‌പ്പായിരുന്നു ആ വിളംബരം. ഹിന്ദുവായ ആര്‍ക്കും ജനനമോ സമുദായമോ ജാതിയോ കാരണം ഹിന്ദുമത വിശ്വാസത്തിന്റെ ശാന്തിയും, സമാധാനവും നഷ്ടപ്പെടാന്‍ പാടില്ലെന്നുള്ള നിഷ്‌കര്‍ഷയായിരുന്നു ഇതിനു പിന്നില്‍. ആ വിളംബരത്തിന് നാളെ 89 വയസ്സു തികയുമ്പോള്‍ നമ്മുടെ ക്ഷേത്രങ്ങളുടേയും അവ ഭരിക്കുന്ന ദേവസ്വം ബോര്‍ഡുകളുടേയും സ്ഥിതിയേക്കുറിച്ച് ഭക്തര്‍ക്ക് ആശങ്കയ്‌ക്കുമാത്രമാണ് വക. 75 വര്‍ഷത്തെ ദേവസ്വം ഭരണം ക്ഷേത്രങ്ങളെ മുച്ചൂടും നശിപ്പിക്കുന്നതായിരുന്നു. അതിന്റെ ബാക്കിപത്രമാണല്ലോ ഇന്ന് നടമാടുന്ന കൊള്ളയുടേയും ഭക്തജന വഞ്ചനയുടേയും കഥകളുടെ പരമ്പര. സര്‍ക്കാര്‍ നിയന്ത്രിത ദേവസ്വം ബോര്‍ഡുകളില്‍ തട്ടിപ്പും കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും അഴിമതിയും സാര്‍വ്വത്രികമായ സാഹചര്യത്തില്‍ ഇന്നു ക്ഷേത്രഭരണ പ്രവേശനം എന്ന പുതിയൊരു വിളംബരം വേണ്ടിയിരിക്കുന്നു. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നു മോചിപ്പിക്കണം. ദേവസ്വങ്ങള്‍ ഭക്തരും വിശ്വാസികളും ഭരിക്കട്ടെ. അതു കാലത്തിന്റെ ആവശ്യമാണ്.
ഈ സാഹചര്യത്തിലാണ് ആത്മീയ ആചാര്യന്മാര്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍, താന്ത്രിക ആചാര്യന്മാര്‍,സമുദായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന് ദേവസ്വം ഭരണത്തെ രാഷ്‌ട്രീയ മുക്തമാക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ടെമ്പിള്‍ പാര്‍ലമെന്റ് വിളിച്ചു ചര്‍ക്കാന്‍ തീരുമാനമെടുത്തത്. നാളെ (നവംബര്‍ 12ന്്) കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.
സംസ്ഥാനത്തെ സര്‍ക്കാര്‍ അധീനതയിലുള്ള എല്ലാ ദേവസ്വം ബോര്‍ഡുകളുടെയും കീഴിലുള്ള ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കള്‍, തിരുവാഭരണങ്ങള്‍, ലോഹ വസ്തുക്കള്‍, എന്നിവ കൊള്ള ചെയ്തതായി പുറത്ത് വരുന്ന വാര്‍ത്തകളിലും, ദേവസ്വം ഇന്റലിജന്‍സ് അന്വേക്ഷണത്തില്‍ തെളിയുന്ന റിപ്പോര്‍ട്ടുകളിലും ഭക്തജന സമൂഹം ആശങ്കാകുലരും, ദു:ഖിതരുമാണ്. പക്ഷേ ആശങ്കയല്ല പ്രതികരണമാണ് ഇന്ന് ഹൈന്ദവ വിശ്വാസികളില്‍ നിന്ന് ഉണ്ടാവേണ്ടത്. ദേവസ്വം ബോര്‍ഡ് വജ്ര ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് വേലി തന്നെ വിളവ് തിന്നുന്ന ഈ അവസ്ഥ. കോടിക്കണക്കിന് രൂപയുടെ ക്ഷേത്ര സ്വത്തുക്കളാണ് കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നത്. ദേവസ്വത്തിലേക്ക് സമര്‍പ്പിക്കുന്ന വഴിപാടുകള്‍,അമൂല്യ വസ്തുക്കള്‍, സ്വര്‍ണാഭരണങ്ങള്‍,വെള്ളിയാഭരണങ്ങള്‍, രത്നാഭരണങ്ങള്‍ എന്നിവയ്‌ക്കൊന്നും നിലവില്‍ യാതൊരു കണക്കും ഇല്ല.
ദേവസ്വം ഭരണത്തിനായി നിയോഗിക്കപ്പെടുന്ന ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്വത്ത്, ഭൂമിയില്‍നിന്നുള്ള വരുമാനം, മരാമത്ത് വകുപ്പ് നടത്തിയ കരാര്‍ ഉടമ്പടികള്‍, ദേവസ്വം സ്ഥാപനങ്ങളിലെ ക്രയവിക്രയം സംബന്ധിച്ചുള്ള രേഖകള്‍, എഗ്രിമെന്റുകള്‍, ബോണ്ടുകള്‍ ഇതൊന്നും ദേവസ്വം അധികാരികളുടെ കൈവശമില്ല. വിവരാവകാശം അനുസരിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍, ലഭ്യമല്ല എന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് കിട്ടുക. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്‌ക്കു പുറമെ ആറന്മുള ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച 58 പവന്‍ സ്വര്‍ണം, ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ 20പവന്‍, കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തില്‍ 2013 ല്‍ 6 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ കൊടിമരത്തില്‍ ചെമ്പ് തെളിഞ്ഞത്, വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുവാഭരണ രജിസ്റ്ററില്‍ രേഖപെടുത്തി മുദ്രവച്ച് സൂക്ഷിച്ച പൊതികളില്‍ നിന്ന് കവര്‍ന്നെടുത്ത 255.8 30ഗ്രാം സ്വര്‍ണം ഇവയൊക്കെ ചിലത് മാത്രം. ഇനിയും പുറത്തു വരാനുള്ളത് നിരവധി സ്വര്‍ണ കൊള്ളകള്‍. ഭക്തര്‍ വിശ്വാസപൂര്‍വ്വം സമര്‍പ്പിക്കുന്ന കാണിക്കയും, വഴിപാടുകളും രേഖപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നില്ല. ഇതിനെല്ലാം മൗനാനുവാദം നല്‍കി എന്ന സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു ക്ഷേത്രങ്ങളുടെ പിതൃ സ്ഥാനീയരായ താന്ത്രിക ആചാര്യന്മാര്‍.
ഇതിനൊക്കെ പുറമെയാണ് ലക്ഷക്കണക്കിന് ഏക്കര്‍ വരുന്ന ക്ഷേത്ര ഭൂമിയുടെ തട്ടിപ്പ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലെ ഏകദേശം അഞ്ചു ലക്ഷത്തിലധികം ഹെക്ടര്‍(പന്ത്രണ്ടര ലക്ഷം ഏക്കര്‍) ഭൂമിയില്‍ അഞ്ചു ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയും അന്യാധീനപ്പെട്ടു കഴിഞ്ഞു. തിരുവിതാംകൂറില്‍ 25000 ഏക്കറും മലബാറില്‍ 24693.4 ഏക്കറും കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ 5 5 6 8. 99ഏക്കറും ഗുരുവായൂര്‍ മണത്തല വില്ലേജിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയും അന്യാധീനപ്പെട്ടതായി ദേവസ്വം അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അന്യാധീനപ്പെട്ട ഭൂമിയുടെ പത്തിലൊന്ന് മാത്രമാണ് ഇത്. ദേവസ്വം ഭൂമി കയ്യേറി സ്വന്തമാക്കിയവരില്‍ സ്വകാര്യ വ്യക്തികള്‍, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവരെല്ലാ ഉള്‍പ്പെടും. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ ആകെ സ്വത്ത്, ഭൂമി,വരുമാനം എന്നിവ സംബന്ധിച്ച് ഒരു രേഖയും അധികാരികളുടെ കൈവശമില്ല.
ലക്ഷക്കണക്കിന് ഭൂമി അന്യാധീനപ്പെട്ടതില്‍ കോടതികളില്‍ കേസ് നടക്കുന്നത് 64 എണ്ണത്തില്‍ മാത്രമാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്യാധീനപെട്ട ക്ഷേത്രഭൂമികള്‍ വീണ്ടെടുക്കാന്‍ ഒരു സ്പെഷ്യല്‍ തഹസീല്‍ദാര്‍, ആറ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സംവിധാനമാണ് ഉള്ളത്. മറ്റ് ദേവസ്വങ്ങളില്‍ യാതൊരു സംവിധാനങ്ങളും നിലവിലില്ല. ദേവസ്വം ബോര്‍ഡുകളും, ഉപദേശക സമിതികളും, ക്ഷേത്ര ഭരണസമിതികളും നല്‍കുന്ന കേസുകളില്‍ അനുകൂല കോടതി ഉത്തരവുണ്ടായാല്‍പ്പോലും ഭൂമി നടത്തിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിസ്സഹകരിക്കുകയാണ്. ദേവസ്വത്തിനു വേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റുമാര്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലൂടെയും ദേവസ്വം ഭൂമികള്‍ പ്രതികള്‍ക്ക് അനുകൂലമായി ലഭ്യമാകുന്ന സാഹചര്യവും നിലവിലുണ്ട്. ദേവസ്വം ഭൂമികള്‍ വീണ്ടെടുക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന്‍മേല്‍ ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മൂന്നാര്‍ മോഡല്‍ ലാന്‍ഡ് ട്രിബ്യൂണല്‍ രൂപീകരിച്ച്, വീണ്ടെടുക്കുന്ന ക്ഷേത്രഭൂമികള്‍ ദേവസ്വം ലാന്‍ഡ് രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കുമെന്ന തീരുമാനം എടുത്തിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
റവന്യൂ വകുപ്പ് നടത്തുന്ന റീസര്‍വ്വേ നടപടികളില്‍ ക്ഷേത്രഭൂമികള്‍ സ്വകാര്യഭൂമികളായി മാറുന്നതും കയ്യേറ്റക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാകുന്നതും സര്‍വ്വസാധാരണമാകുന്നു. മലബാര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള കയ്യേറ്റം 10000 ഹെക്ടറാണ്. കയ്യേറ്റത്തിന്റെ അളവ് വലുതായതുകൊണ്ട് തിരിച്ചുപിടിക്കുന്നത് സാമൂഹ്യ പ്രശ്നമായി മാറും എന്നും സാമുദായിക കലാപത്തിന് കാരണമാകുമെന്നുമാണ് ന്യൂനപക്ഷ പ്രീണനത്തിന്റെ അപ്പോസ്തലന്മാരായ വടക്കന്‍ കേരളത്തിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഭരണാധികാരികള്‍ പറയുന്നത്. ഉന്നത നീതിപീഠം ന്യായാന്യായങ്ങള്‍ വിലയിരുത്തി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്കു പോലും, കയ്യേറ്റക്കാര്‍ ന്യൂനപക്ഷ മതത്തില്‍പ്പെട്ടവരായാല്‍ നടപടി ഇല്ല എന്നതാണ് സ്ഥിതി. ഈ സാഹചര്യത്തിലാണ് ടെമ്പിള്‍ പാര്‍ലമെന്റിന്റെ പ്രസക്തി.











