ന്യൂദൽഹി: തിരുപ്പതിയിലെ പ്രശസ്തമായ ലഡ്ഡുവിൽ വൻതോതിൽ മായം ചേർത്തതായി കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ദൽഹി ആസ്ഥാനമായുള്ള കെമിക്കൽ ഡീലറായ അജയ് കുമാർ സുഗന്ധയെ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തു. ഭോലെബാബ ഡയറി ഡയറക്ടർമാരായ പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവർക്ക് വ്യാജ നെയ്യ് നിർമ്മിക്കുന്നതിനായി വർഷങ്ങളായി രാസവസ്തുക്കൾ വിതരണം ചെയ്തതായി ഇയാൾക്കെതിരെ ആരോപിക്കപ്പെടുന്നു. തിരുപ്പതി ലഡ്ഡുവിൽ ഈ വ്യാജ നെയ്യ് ആണ് ഉപയോഗിച്ചിരുന്നത്.
ഏഴ് വർഷമായി അജയ് കുമാർ ഭോലെബാബ ഡയറിയിലേക്ക് മോണോ-ഗ്ലിസറൈഡുകൾ, അസറ്റിക് ആസിഡ്, എസ്റ്ററുകൾ തുടങ്ങിയ രാസവസ്തുക്കൾ വിതരണം ചെയ്തുവരികയാണെന്ന് എസ്‌ഐടി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വ്യാജ നെയ്യ് ഉണ്ടാക്കുന്നതിനായി ഈ രാസവസ്തുക്കൾ പാം ഓയിലിൽ കലർത്തി ഉണ്ടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. “വൈഷ്ണവി”, “എആർ ഡയറി” തുടങ്ങിയ ബ്രാൻഡ് നാമങ്ങളിലാണ് ഈ വ്യാജ നെയ്യ് വിറ്റിരുന്നത്. പിന്നീട് തിരുപ്പതിയിലെ പുണ്യ ലഡ്ഡുവിൽ ഈ വ്യാജ നെയ്യ് ഉപയോഗിച്ചിരുന്നു. തിരുപ്പതി ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ 90 ശതമാനത്തിലധികവും പാം ഓയിലും രാസവസ്തുക്കളും കലർത്തിയതാണെന്ന ഞെട്ടിക്കുന്ന വസ്തുത എസ്‌ഐടി അന്വേഷണത്തിൽ വെളിപ്പെട്ടു.
ഫോറൻസിക് സംഘങ്ങളുടെ ലാബ് പരിശോധനകളും ഇതേ കണ്ടെത്തലുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥ പാലുൽപ്പന്ന നെയ്യിൽ അത്തരം സിന്തറ്റിക് സംയുക്തങ്ങൾ അടങ്ങിയിട്ടില്ലെന്ന് ലാബ് പരിശോധനകൾ തെളിയിച്ചിട്ടുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിതരണ ശൃംഖല തട്ടിപ്പിലേക്കാണ് ഈ കേസ് വിരൽ ചൂണ്ടുന്നത്. മൂന്ന് ദിവസം മുൻപാണ് അജയ് കുമാറിനെ ഡൽഹിയിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി തിരുപ്പതിയിലെ എസ്‌ഐടി ഓഫീസിലേക്ക് കൊണ്ടുവന്നു. അന്വേഷണ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ സാമ്പത്തിക രേഖകളും കത്തിടപാടുകളും പിടിച്ചെടുത്തു. ഈ രേഖകൾ ഇയാളെ രാസവസ്തുക്കളുടെ വിതരണവുമായി ബന്ധിപ്പിക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. കേസിന്റെ ഭാഗമായി ഇയാളെ നെല്ലൂർ എസിബി കോടതിയിൽ ഹാജരാക്കി. അവിടെ നിന്ന് നവംബർ 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നേരത്തെ 2024 സെപ്റ്റംബറിൽ ടിടിഡി ലഡ്ഡുവിൽ മൃഗക്കൊഴുപ്പിൽ മായം ചേർത്ത നെയ്യ് ഉപയോഗിക്കാൻ മുൻ സർക്കാർ അനുമതി നൽകിയതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഈ വെളിപ്പെടുത്തൽ വ്യാപകമായ പൊതുജന രോഷത്തിന് കാരണമാകുകയും കോടതി മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണം രൂപീകരിക്കുകയും ചെയ്തു. തുടർന്നാണ് വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ എസ്‌ഐടി സംഘത്തെ രൂപീകരിച്ചത്.
















