ന്യൂഡൽഹി ; ഒരു ചുവടിനപ്പുറം മരണം ഉണ്ടെന്നറിഞ്ഞിട്ടും ഭാരതം എന്ന വികാരത്തെ ശ്വാസത്തോട് ചേർത്തു പിടിക്കുന്ന സിംഹക്കുട്ടികൾ , ഇന്ത്യയുടെ സ്വന്തം പാരാ എസ് എഫ് കമാൻഡോസ് . ഇന്ത്യൻ ആർമിയിലെ അത്യന്തം അപകടകാരികളായ പോരാളികൾ.സ്വന്തം ജീവൻ സ്വന്തം രാജ്യത്തിന് എന്ന പ്രതിജ്ഞയോടെ ഭാരതത്തിനു പിന്നിൽ നിലകൊള്ളുന്നവരാണിവർ.
അതികഠിനമായ പരിശീലനത്തിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത 100 കിലോമീറ്റർ ഓട്ടം,തീവ്ര പ്രകാശമുള്ള ലേസർ ബൾബുകളുടെയും,കാതടപ്പിക്കുന്ന ശബ്ദങ്ങളുടെയും ഇടയിലുള്ള പരീക്ഷകൾ,അസാമാന്യ നീന്തൽ പാടവം ഇവയൊക്കെ കടന്നു വരുമ്പോഴേക്കും ഏതു ഭീകരനെയും നേരിടാനുള്ള പ്രാപ്തി ഇവർക്ക് ലഭിക്കും.
പാകിസ്ഥാനു മുന്നിൽ ഇന്ത്യ വെല്ലിവിളിയാകാനുള്ള പ്രധാനകാരണം അതീവബുദ്ധിയും,അതിനൊത്ത കരുത്തുമുള്ള ഈ കമാൻഡോസാണ്.ഭാരതത്തിനു വേണ്ടി ജീവൻ തൃജിക്കാൻ പോലും സന്നദ്ധരായി വരുന്ന ഇവരുടെ യൂണിഫോമിൽ നെഞ്ചോട് ചേർത്തുണ്ടാകും ‘ബലിദാൻ ബാഡ്ജ്‘ .രാജ്യത്തിനായി ജീവൻ പോലും വെടിയാൻ മാനസികമായി തയ്യാറെടുത്തു വരുന്നവർക്കാണ് ബലിദാൻ ബാഡ്ജ് നൽകുന്നത്.
സംഘത്തിലുൾപ്പെടുന്ന ഓരോരുത്തർക്കും ഓരോ വ്യത്യസ്ത മേഖലയിലാണ് പരിശീലനം നൽകുന്നത്.ആയുധം,കമ്മ്യൂണിക്കേഷൻ,നാവിഗേഷൻ,മെഡിക്കൽ,ഡിമോളിഷൻ,സ്ക്വാഡ് കമാൻഡർ എന്നിങ്ങനെയുള്ള ആറു മേഖലകൾ.ഇവരിലേക്ക് കൂട്ടിച്ചേർക്കാനായി ആർമിയിൽ പരിശീലനം നടന്നുകൊണ്ടേയിരിക്കും.ഇവരിൽ ഒരാൾ മരണപ്പെട്ടാൽ പരിശീലനം ലഭിച്ച മറ്റൊരാളെ ഇതിലേക്ക് കൂട്ടും.
















