ബെംഗളൂരു: നാല് പതിറ്റാണ്ടുകളുടെ വിശിഷ്ട സേവനത്തിന് ശേഷം മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു. മേജർ ജനറൽ മാത്യുവിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുള്ള സമർപ്പണം, സമഗ്രത, പ്രൊഫഷണൽ മികവ് എന്നിവ അപാരമായിരുന്നു. കർത്തവ്യങ്ങളോടും സേവനത്തോടുമുള്ള അദ്ദേഹത്തിന്റെ ഉറച്ച പ്രതിബദ്ധത ഒരു യഥാർത്ഥ സൈനികന്റെയും നേതാവിന്റെയും ആദർശങ്ങൾക്ക് സാക്ഷ്യമായി നിലകൊണ്ടിരുന്നു.
കർണാടക, കേരള സബ് ഏരിയയിലെ ജനറൽ ഓഫീസർ കമാൻഡിംഗ്, എവിഎസ്എം, വൈഎസ്എം എന്നീ പദവികള‍് വഹിച്ചിരുന്ന മേജർ ജനറൽ വി.ടി. മാത്യു, വിരമിക്കലിനുശേഷം 2026 ഫെബ്രുവരി 28 ന് കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു, ഏകദേശം നാല് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ജീവിതത്തിനാണ് ഇതോടെ തിരശീല വീണത്. മാതൃകാപരമായ നേതൃത്വം, സേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, മേഖലയിലുടനീളമുള്ള ക്ഷേമ, വികസന സംരംഭങ്ങളിൽ സ്ഥിരമായ ശ്രദ്ധ എന്നിവ അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധിയുടെ സവിശേഷതകളായിരുന്നു.
സായുധ സേനയ്‌ക്കും സിവിൽ ഭരണകൂടത്തിനും ഇടയിലുള്ള സിനർജിയുടെ ശക്തമായ വക്താവായിരുന്ന അദ്ദേഹം, രണ്ട് സംസ്ഥാനങ്ങളിലും സിവിൽ-മിലിട്ടറി ഫ്യൂഷൻ സംരംഭങ്ങൾ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മാനുഷിക സഹായം, ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി ഇടപെടൽ പരിപാടികൾ എന്നിവയിൽ ഈ ശ്രമങ്ങൾ ഏകോപനം വർദ്ധിപ്പിക്കുകയും, സിവിലിയൻ ജനങ്ങളുമായുള്ള ഇന്ത്യൻ സൈന്യത്തിന്റെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.
















