ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും മറ്റ് രണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉയര്‍ത്തിയത് വധഭീഷണിയാണെന്ന ആരോപണം ശക്തമാകുന്നു. ഇത് ഭാവിയില്‍ ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പ്രിയങ്ക കരുതുന്ന ജെന്‍സീ തലമുറയോടുള്ള അവരുടെ ആഹ്വാനമാണെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. സ്വന്തം ശക്തി തിരിച്ചറിയാനും അധികാരത്തില്‍ നിന്നും ഈ സര്‍ക്കാരിനെ വലിച്ചുതാഴെയിടാനും പ്രിയങ്ക ഈ പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ജനങ്ങളുടെ വോട്ടുകള്‍ കവരുന്ന ഈ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ സേവനത്തില്‍ നിന്നും വിരമിച്ചതിന് ശേഷം സ്വസ്ഥജീവിതം നയിക്കുന്നത് നല്ലതാണോ എന്ന ചോദ്യമാണ് പ്രിയങ്ക കേള്‍വിക്കാരിലേക്ക് എറിഞ്ഞുകൊടുത്തത്. ഈയിടെ നേപ്പാളില്‍ കലാപം നടത്തിയപ്പോള്‍ അവിടുത്തെ ധനമന്ത്രിയെ ജെന്‍സീ കലാപകാരികള്‍ അടിച്ചുകൊന്നിരുന്നു(ലിഞ്ചിംഗ്). ഇതുപോലെ ലിഞ്ചിംഗ് നടത്താന്‍ ഭാവി കലാപകാരികളോടുള്ള പരോക്ഷമായ ആഹ്വാനമായിരുന്നു പ്രിയങ്കയുടേത് എന്നും കരുതപ്പെടുന്നുണ്ട്. നേപ്പാളില്‍ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും കലാപകാരികള്‍ കൈകാര്യം ചെയ്തിരുന്നു. ഇതെല്ലാം ഇതുപോലുള്ള പ്രസംഗങ്ങളുടെ പരിണിതഫലമാണെന്നാണ് നേപ്പാള്‍ നല്‍കുന്ന സൂചന.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേന്ദ്രകുമാര്‍, മറ്റ് അംഗങ്ങളായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവര്‍ വിരമിച്ചതിന് ശേഷം സ്വസ്ഥമായി ജീവിക്കില്ലെന്ന ഭീഷണി തന്നെയാണ് ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ് പലരും പ്രിയങ്കയുടെ പ്രസംഗത്തെ വ്യാഖ്യാനിക്കുന്നത്.
“എന്റെ സഹോദരന്‍ എല്ലാവര്‍ക്കും മുന്‍പില്‍ ഹരിയാനയില്‍ നടന്ന എല്ലാകാര്യങ്ങളും തുറന്നുകാണിക്കുകയുണ്ടായി. എങ്ങിനെയാണ് ഇവര്‍ (സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും) ഒരു തെരഞ്ഞെടുപ്പാകെ കവര്‍ന്നതെന്ന കാര്യം പുറത്തുകൊണ്ടുവന്നു. രാജ്യം മുഴുവന്‍ അത് കണ്ടു. പക്ഷെ എനിക്ക് രാജ്യത്തോട് ഒരു പരാതി പറയാനുണ്ട്. എന്തുകൊണ്ടാണ് രാജ്യം മുഴുവന്‍ നിശ്ശബ്ദരായി ഇരിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ കരുത്ത് തിരിച്ചറിയാത്ത്. ഇവരെ മാറ്റൂ. ഈ സര്‍ക്കാരിനെ വലിച്ചു താഴെയിടൂ. എന്നിട്ട് പുതിയൊരു സര്‍ക്കാരിനെ സൃഷ്ടിക്കൂ.”- പ്രിയങ്കയുടെ ഈ പ്രസംഗത്തില്‍ ജനങ്ങളോട് കലാപം നടത്താനുള്ള ആഹ്വാനവും ഉള്ളടങ്ങിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബീഹാറില്‍ വെസ്റ്റ് ചമ്പാരനിലെ വാല്‍മീകി നഗറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഈ ഭീഷണി.
















