കൊച്ചി: വന്ദേഭാരത് ട്രെയിനിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണെന്നും അതിനു പിന്നിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഗീതത്തിനു ജാതിയോ മതമോ ഇല്ല. കുട്ടികൾ സന്തോഷം ആഘോഷിക്കുകയായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണ്. അതിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകും. സംഗീതത്തിനു ഭാഷയോ ജാതിയോ മതമോ ഇല്ല. സംഗീതം ആസ്വദിക്കാൻ പറ്റണം. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
സംഗീതമാണ്, അസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ കാതു തിരിക്കൂ, ഹൃദയം തിരിക്കൂ. അത്രയുള്ളൂ. കുട്ടികൾ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്. ആ കുട്ടികളുടെ മനസ്സിലേക്ക് അവരാണ് വിഷം കുത്തിവയ്‌ക്കുന്നത്. അത് നിർത്തൂ. സുരേഷ് ഗോപി പറഞ്ഞു.
വന്ദേ ഭാരതിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്. പെണ്‍കുട്ടികള്‍ക്കിത് വളരെയേറെ ഉപകാരപ്പെടും. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് കൂടുതല്‍ ട്രെയിനുകള്‍ സാധ്യമാകുന്നില്ല. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമായി. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും മുന്നോട്ടുണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
















