ശബ്ദ ബ്രഹ്‌മം ഏകമാണെങ്കിലും സൃഷ്ടിക്കായി നാനാവിധ ശക്തികള്‍ അതില്‍നിന്ന് ഉദ്ഭവിക്കുന്നതിനാല്‍ അവയിലൂടെ കാണപ്പെടുമ്പോള്‍ അത് ഭിന്നമെന്നപോല്‍ അനുഭവപ്പെടുന്നുവെന്നാണ് വാക്യപദീയത്തിലെ രണ്ടാമത്തെ കാരിക പറയുന്നത്:
ഏകമേവ യദാമ്നാതം
ഭിന്നം ശക്തിവ്യപാശ്രയാത്
അപൃഥക്ത്വേപി ശക്തിഭ്യഃ
പൃഥക്ത്വേനേവ വര്‍ത്തതേ.
(ഏതാണോ ഏകമെന്ന് വേദങ്ങളില്‍ പറയപ്പെടുന്നത്, അത് അതിന്റെ വിവിധ ശക്തികള്‍ക്കനുസൃതമായി നാനാവിധമായിരിക്കുന്നു. അഭിന്നമാണെങ്കിലും അത് നാനാവിധ ശക്തിമൂലം ഭിന്നമെന്നപോല്‍ വര്‍ത്തിക്കുന്നു)
‘ബ്രഹ്‌മം’ എന്ന സംസ്‌കൃത ശബ്ദത്തിന് പരബ്രഹ്‌മം എന്ന അര്‍ത്ഥം മാത്രമല്ല, ഓങ്കാരം അഥവാ ശബ്ദബ്രഹ്‌മം എന്ന അര്‍ത്ഥവുമുണ്ട്. വാക്യപദീയത്തില്‍ ഈ അര്‍ത്ഥങ്ങളെല്ലാം സമമായിട്ടാണ് ഉപയോഗിക്കുന്നത്. ശബ്ദ ബ്രഹ്‌മം അഥവാ ഓങ്കാരം ഏകമാണ്, അഭിന്നമാണ്. പക്ഷേ സൃഷ്ടിക്കായി അതില്‍ നിന്ന് ഉദ്ഭവിക്കുന്ന ശക്തി പലതായി ഭവിക്കുന്നു. മാണ്ഡുക്യ ഉപനിഷത്തില്‍ ഓങ്കാരത്തില്‍ അടങ്ങിയിട്ടുള്ള അകാരത്തെ സൃഷ്ടികര്‍ത്താവായ ബ്രഹ്‌മാവായിട്ടും, ഉകാരത്തെ സൃഷ്ടിസ്ഥിതി പാലകനായ വിഷ്ണുവായിട്ടും, മകാരത്തെ സംഹാരമൂര്‍ത്തിയായ ശിവനായിട്ടും അവതരിപ്പിക്കുന്നുണ്ട്. അതായത് സൃഷ്ടികര്‍മ്മത്തിനായി ആദിശക്തി രജസ്സ്, തമസ്സ്, സത്വം എന്നിങ്ങനെ മൂന്നുവിധത്തില്‍ ഭവിക്കുന്നു. ഇതില്‍ രജസ്സാണ് സര്‍ഗ്ഗശക്തി. തമസ്സ് അതിനു വിപരീതമായിട്ടുള്ള ശക്തിയാകുന്നു. സത്വമാകട്ടെ സൃഷ്ടിയെ നിലനിര്‍ത്തുന്ന ശക്തിയാകയാല്‍ തമസ്സിനെ നേരിടുകയെന്നതും അതിന്റെ ധര്‍മ്മമാകുന്നു. ഈ ശക്തികളിലൂടെ ബ്രഹ്‌മത്തെ കാണുമ്പോള്‍, ബ്രഹ്‌മാവ്, ശിവന്‍, വിഷ്ണു എന്നിങ്ങനെയുള്ള വേര്‍തിരിവുണ്ടാകുന്നു. വാസ്തവത്തില്‍ ബ്രഹ്‌മം ഒന്നേയുള്ളു. പ്രപഞ്ചകാര്യത്തിനായി വര്‍ത്തിക്കുന്ന ഭിന്നശക്തികളിലൂടെ കാണുമ്പോള്‍ മാത്രമാണ് പലതായി തോന്നുന്നത്. പ്രളയകാലത്ത് ശക്തി ഉള്‍വലിയുമ്പോള്‍ ബ്രഹ്‌മം മാത്രമേ അവശേഷിക്കുകയുള്ളൂ.
മാണ്ഡുക്യോപനിഷത്ത് ഓങ്കാരത്തെ ജീവാത്മാവിന്റെ വ്യത്യസ്ത അവസ്ഥകളായും വിസ്തരിക്കുന്നുണ്ട്. അകാരത്തെ ജാഗ്രദവസ്ഥയായും, ഉകാരത്തെ സ്വപ്നാവസ്ഥയായും, മകാരത്തെ സുഷുപ്തിയായും അവതരിപ്പിക്കുന്നു. ബ്രഹ്‌മാണ്ഡത്തിലെന്നപോലെ തന്നെ, അതിന്റെ ഭാഗമായിട്ടുള്ള വ്യക്തിയിലും മൂന്ന് അവസ്ഥാവിശേഷങ്ങളുണ്ട്. ജാഗ്രദവസ്ഥയില്‍ ജീവാത്മാവ് സ്ഥൂലലോകത്തും, സ്വപ്നത്തില്‍ സൂക്ഷ്മലോകത്തും സുഷുപ്തിയില്‍ ലയാവസ്ഥയിലും സ്ഥിതിചെയ്യുന്നു. ആത്മാവിന്റെ യഥാര്‍ത്ഥ അവസ്ഥയാകട്ടെ ഈ മൂന്ന് അവസ്ഥകള്‍ക്കും ഉപരിയായിട്ടുള്ള, അവയുടെ ഏകോപനമാകുന്ന തുരീയമാണ്. ഇപ്രകാരം പല അവസ്ഥകളില്‍ സ്ഥിതി ചെയ്യുന്നുവെങ്കിലും ശബ്ദത്തിന്റെ പരമമായ അവസ്ഥ ഏകമാണ്.
കാലം ബ്രഹ്‌മത്തിന്റെ സര്‍ഗ്ഗശക്തി പ്രവാഹം
ഏകമായ ശബ്ദബ്രഹ്‌മത്തില്‍ നിന്നും വൈവിധ്യമാര്‍ന്ന പ്രപഞ്ച വ്യവഹാരം ഉണ്ടാകുന്നതിന്റെ അടിസ്ഥാന തത്ത്വങ്ങളാണ് മൂന്നാമത്തെയും നാലാമത്തെയും പദ്യങ്ങളില്‍ വാക്യപദീയം ചര്‍ച്ച ചെയ്യുന്നത്:
അധ്യാഹിതകലാം യസ്യ
കാലശക്തിം ഉപാശ്രിതാഃ
ജന്മാദയോ വികാരാഃ
ഷഡ് ഭാവഭേദസ്യ യോനയഃ
(പ്രപഞ്ചത്തിലെ എല്ലാ ഭാവങ്ങളും പരിണാമ വിധേയമാകുന്നു. പ്രകൃതിയില്‍ കാണപ്പെടുന്ന അവസ്ഥാന്തരങ്ങള്‍ക്ക് ആധാരമായിട്ടുള്ള കാലശക്തി മൂലം പ്രപഞ്ചത്തിലുണ്ടാകുന്ന ഉല്‍പ്പത്തി തുടങ്ങിയ ആറ് ഭാവഭേദങ്ങള്‍-ജന്മം, ആപേക്ഷികാസ്തിത്വം, വളര്‍ച്ച, അവസ്ഥാന്തരം, ക്ഷയം, വിനാശം- ഏകമായിട്ടുള്ള ശബ്ദബ്രഹ്‌മത്തില്‍ ആരോപിക്കപ്പെടുന്നു)
ഇവിടെ കാലശക്തിയാണ് സൃഷ്ടിയില്‍ പരിണാമത്തിനു കാരണമെന്നും, അതുമൂലമാണ് പലവിധത്തിലുള്ള വസ്തുക്കളുണ്ടാകുന്നതെന്നും പറയുന്നു. കാലശക്തി കാരണമാണ് ശബ്ദബ്രഹ്‌മം ഏകമാണെങ്കിലും പല ഭാവങ്ങളില്‍ കാണപ്പെടുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.
കാലമെന്നത് ബ്രഹ്‌മത്തിന്റെ സര്‍ഗ്ഗശക്തി പ്രവാഹമാണ്. അതിനാല്‍ ബ്രഹ്‌മത്തില്‍ നിന്ന് സ്വതന്ത്രമായിട്ടുള്ള അസ്തിത്വം കാലശക്തിക്കില്ല. സര്‍ഗ്ഗശക്തിയുടെ ആദ്യചലനമാണ് കാലത്തിന്റെ തുടക്കം. തുടര്‍ന്നുണ്ടായതും ഉണ്ടാകാനിരിക്കുന്നതുമായ സംഭവങ്ങളുടെ നിരയാണ് ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെയുള്ള കാലാംശങ്ങള്‍ക്ക് ആധാരം.
സൃഷ്ടിയില്ലെങ്കില്‍ ബ്രഹ്‌മത്തില്‍ നിന്നു വ്യത്യസ്തമായി ഒരു വസ്തുവുമില്ല. വസ്തുക്കളെ കൂടാതെ, അവയുടെ ചലനമില്ലാതെ സ്ഥലകാലമാനങ്ങളുമില്ല. ഇവിടെ കാലത്തെ എടുത്തു പറയുന്നതിനു കാരണം, ആദിശക്തിയുടെ ചലനം കൊണ്ടുണ്ടായ കാലം സൃഷ്ടിക്ക് തുടക്കം കുറിക്കുകയും നാനാത്വത്തിന് വഴിയൊരുക്കുകയും ചെയ്തു എന്നതാണ്. അതുമൂലമാണ് അഖണ്ഡമായിട്ടുള്ള ശബ്ദബ്രഹ്‌മം പലവിധ അംശങ്ങളോടുകൂടിയതായി കാണപ്പെടുന്നത്.
വാക്യപദീയത്തിലെ നാലാമത്തെ കാരിക വിശദീകരിക്കുന്നത് നാനാത്വത്തിന്റെ അടിസ്ഥാനശിലയാകുന്ന മറ്റൊരു ഘടനയാണ്. ഭോക്താ-ഭോഗവസ്തു എന്ന ദ്വന്ദ്വമാണിത്. ഈ ദ്വന്ദ്വം സൃഷ്ടിമൂലമുണ്ടാകുന്നതും, ഏകമായ ബ്രഹ്‌മത്തില്‍ ആരോപിക്കപ്പെടുന്നതുമാണ്:
ഏകസ്യ സര്‍വ്വബീജസ്യ
യസ്യ ചേയമനേകധാ
ഭോക്തൃ ഭോക്തവ്യരൂപേണ
ഭോഗരൂപേണ ച സ്ഥിതിഃ
(എല്ലാറ്റിനും കാരണമായിട്ടുള്ള ബ്രഹ്‌മം ഏകമാണെങ്കിലും അതിന്റെ നാനാവിധത്തിലുള്ള സ്ഥിതിക്ക് ആധാരം ഭോക്താ-ഭോക്തവ്യം എന്ന വകതിരിവും, അതില്‍ നിന്നുണ്ടാകുന്ന ഭോഗം അഥവാ അനുഭവവുമാണ്)
അനുഭവങ്ങളാണ് ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്നത്. ഉദാഹരണം: അനുഭവങ്ങള്‍ ഭിന്നവും അസ്ഥിരവുമാണ്. അവയ്‌ക്ക് ആധാരം നാനാത്വവും ഭിന്നതയുമാണ്. ഇപ്രകാരം ഭിന്നങ്ങളായിട്ടുള്ള അനുഭവങ്ങളാണ് ഏകമായ ബ്രഹ്‌മത്തില്‍ നാനാത്വം ദര്‍ശിക്കാന്‍ കാരണമാകുന്നത്. ഭിന്നതകളില്‍ ഏറ്റവും അടിസ്ഥാനപരമായ ഭിന്നത ഭോക്താ-ഭോക്തവ്യം എന്നതാകുന്നു. സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ ആദിപുരുഷന്‍ – ആദിശക്തി എന്ന വകഭേദമുണ്ടായി. ഇത് ജീവാത്മാക്കളില്‍ ഭോക്തൃത്വം അഥവാ അനുഭവിക്കുന്നവനെന്ന ഭാവം ജനിപ്പിച്ചു. അതിനാല്‍ ഭോക്താ-ഭോക്തവ്യം (ഭോഗവസ്തു) എന്ന ദ്വന്ദ്വഭാവമുണ്ടായി. ഈ ദ്വന്ദ്വഭാവമാണ് അനുഭവങ്ങള്‍ക്കെല്ലാം അടിസ്ഥാനം. ദ്രഷ്ടാവ് – ദൃശ്യം എന്ന ഭിന്നതയുണ്ടെങ്കില്‍ മാത്രമേ ദര്‍ശനം സാധ്യമാകൂ. അതായത് വിഷയി-വിഷയം എന്ന ദ്വന്ദ്വാവസ്ഥയാണ് എല്ലാത്തരം അനുഭവങ്ങള്‍ക്കും ആധാരമായിട്ടുള്ളത്. മോക്ഷാവസ്ഥയില്‍ വിഷയി-വിഷയം എന്ന ദ്വന്ദ്വം ഏകീഭവിക്കുന്നതിനാലാണ് അഖണ്ഡബ്രഹ്‌മത്തിന്റെ അവസ്ഥ സംജാതമാകുന്നത്. സമഷ്ടിയുടെ കാര്യത്തിലാവട്ടെ, സൃഷ്ടി ബ്രഹ്‌മത്തില്‍ ലയിച്ചിരിക്കുമ്പോള്‍ ഭേദങ്ങളെല്ലാം അവസാനിക്കുന്നു. സ്രഷ്ടാവ്-സൃഷ്ടി എന്നിങ്ങനെയുള്ള ഭിന്നതയ്‌ക്കും അന്ത്യം വരുന്നു. കാരണവും കാര്യവും ഏകീഭവിച്ചിരിക്കുന്ന അവസ്ഥയാണിത്.
വൈരുദ്ധ്യാത്മക രീതി ഭാരതത്തിന് പുതിയതല്ല
ഇപ്രകാരം സൃഷ്ടിയിലൂടെ നോക്കുമ്പോള്‍ മാത്രമാണ് ശബ്ദബ്രഹ്‌മത്തിന് പല അവസ്ഥകളുള്ളതെന്ന ദര്‍ശനമാണ് വാക്യപദീയത്തിലെ മൂന്നാമത്തെയും നാലാമത്തെയും പദ്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രപഞ്ചം നാനാവിധ വസ്തുക്കളെക്കൊണ്ടു നിറഞ്ഞതാണെങ്കിലും ഏകമായിട്ടുള്ള ശബ്ദബ്രഹ്‌മമാണ് പ്രപഞ്ചത്തിന് ആധാരമെന്നുള്ള ദര്‍ശനമാണ് വാക്യപദീയം മുന്നോട്ടുവയ്‌ക്കുന്നത്. ഏകബ്രഹ്‌മത്തില്‍ നാനാത്വം കാണപ്പെടാനുള്ള അടിസ്ഥാന കാരണങ്ങളായി കാലശക്തിയെയും വിഷയി-വിഷയം എന്ന ദ്വന്ദ്വത്തെയും എടുത്തുകാട്ടുന്നു.
ഭൗതിക വാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന വൈരുദ്ധ്യാത്മക രീതി ഭാരതീയ പാരമ്പര്യത്തിന് പുതിയ ശൈലിയല്ലെന്നതാണ് ഇവിടെ വ്യക്തമാകുന്നത്. വൈദിക വാഗ്വ്യവഹാരത്തില്‍ ഇത് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. വിഷയി-വിഷയം എന്ന ദ്വന്ദ്വത്തെ ആശ്രയിച്ചുള്ള വാദം ഇതിനുദാഹരണമാണ്. ഈ വൈരുദ്ധ്യത്തെ മറികടക്കുന്നതാണ് സത്യസാക്ഷാത്കാരത്തിന്റെ അവസ്ഥ. ഈ അവസ്ഥയില്‍ ഭിന്നമായവ രണ്ടും ഒന്നിക്കുന്നു. പക്ഷേ മാര്‍ക്സിസ്റ്റുകളുടെ വൈരുദ്ധ്യാത്മകതയാവട്ടെ ഭൗതിക നേട്ടങ്ങള്‍ക്കായി ആത്മീയതയെ തകര്‍ക്കുകയെന്ന വിപരീത ദിശയാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഉപനിഷത്തുകളില്‍, സത്യത്തിന്റെ മുഖം ആവരണം ചെയ്യപ്പെട്ടിരിക്കുന്ന സ്വര്‍ണ്ണ മൂടുപടത്തെ (ഭൗതിക ആകര്‍ഷണത്തെ) മാറ്റുന്നതിനായുള്ള പ്രാര്‍ത്ഥനയാണ് കാണാന്‍ സാധിക്കുന്നത്. പക്ഷേ ഉത്തരാധുനിക കുതര്‍ക്കികള്‍ ഭൗതിക തൃഷ്ണകൊണ്ട് സത്യത്തിന്റെ മുഖം വികൃതമാക്കാന്‍ വേണ്ടി സാഹിത്യത്തെ മാധ്യമമാക്കുന്നവരാണ്. ഇതിനായിട്ടാണ് ഇവര്‍ സാഹിത്യപരമായ പുതിയ ശൈലിയെന്ന പേരില്‍ വൈരുദ്ധ്യാത്മകതയെയും അപനിര്‍മാണത്തെയും എടുത്തുപിടിച്ച് വികലവീക്ഷണങ്ങള്‍ പ്രചരിപ്പിക്കുന്നത്. വിഷയിയുടെ അനശ്വരമായ അസ്തിത്വമാണ് മനുഷ്യന് ഭാരതീയരുടെ ആത്മീയ ദര്‍ശനം കല്പിച്ചിട്ടുള്ളത്. ഇതിനാലാണ് സമ്പൂര്‍ണമായി ആത്മതത്ത്വമുള്‍ക്കൊണ്ട ദിവ്യജന്മങ്ങളെ അവതാരങ്ങളായും, ആത്മസാക്ഷാത്കാരം നേടിയവരെ സംപൂജ്യരായും ഭാരതീയര്‍ മാനിക്കുന്നത്. എന്നാല്‍ പുതിയ തരം പുനര്‍വായനകളില്‍ കാണുന്നത് വിഷയസുഖാനുഭോഗങ്ങളുടെ പൂര്‍ത്തിക്കായി വിഷയിയെ നശ്വരവും അസ്ഥിരവുമായിട്ടുള്ള വിഷയലോകത്തേക്ക് തള്ളിവിട്ട് അതിന്റെ ഭാഗമാക്കുക വഴി, യഥാര്‍ത്ഥ മനുഷ്യനെ സ്ഥാനഭ്രഷ്ടനാക്കുന്ന, തരംതാഴ്‌ത്തുന്ന കാഴ്ചപ്പാടാണ്.
ഇവര്‍ കാണുന്നത് ഭിന്നത മാത്രമാണ്. അഖണ്ഡവും അഭേദവുമായിട്ടുള്ള ഏകസത്യം ഇവരുടെ വിഘടന വാദത്തിന് വിഘാതം സൃഷ്ടിക്കുന്നതിനാലാണ് ആത്മീയതയെ തള്ളിക്കളയാന്‍ ഇവര്‍ ബാധ്യസ്ഥരാകുന്നത്. സുഘടിതമായ പ്രപഞ്ചവ്യവസ്ഥയും സാമൂഹിക വ്യവസ്ഥയും ഇവര്‍ക്ക് നിഷിദ്ധമായതിനാലാണ് ഭാഷയിലും സാഹിത്യത്തിലും ഘടനയെ നിഷേധിക്കാന്‍ ഇവര്‍ പ്രേരിതരാകുന്നത്. ഇവരുടെ ഉത്തരഘടനാവാദത്തിന്റെ ലക്ഷ്യം ഭാഷാഘടകങ്ങളെ യോജിപ്പിച്ചുനിര്‍ത്തുന്ന ഘടനയെ തകര്‍ക്കുകയെന്നതും, സാഹിത്യത്തില്‍ രചയിതാവിന്റെ താല്പര്യത്തെ തള്ളുക വഴി ഒരു പുസ്തകത്തിന്റെ തനതായ രചനാശില്പത്തെ അട്ടിമറിക്കുകയെന്നതുമാണ്. പുതിയ ശൈലിയിലുള്ള സാഹിത്യ രചനയിലൂടെ സമൂഹത്തിലും കുടുംബത്തിലും നിലവിലുള്ള വ്യവസ്ഥകളെയെല്ലാം തകര്‍ത്ത് സ്വത്വരാഷ്‌ട്രീയമെന്ന പേരില്‍ ഭേദവിചാരവും വിഘടന താല്പര്യവും പ്രസരിപ്പിക്കാനാണ് ഭൗതിക വാദികള്‍ ഉന്നം വയ്‌ക്കുന്നത്.
(തുടരും)
















