കക്കാന്‍ പഠിച്ചാല്‍ പോരാ, നില്‍ക്കാനും പഠിക്കണം എന്ന ഉപദേശം അവിദഗ്ധ കള്ളന്മാര്‍ക്കുള്ളതാണ്. ‘അച്ഛനെപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ. അമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ അമ്മ വിളിക്കുന്നു കള്ളന്‍.’ ഇതൊക്കെ വേറെ ഇനങ്ങളാണ്. മോഷ്ടിക്കാന്‍ കയറിയ വീട്ടിലെ അടുക്കളയിലെ രുചികരമായ ഭക്ഷണം കഴിച്ച് മടങ്ങുന്ന ഒരു കഥ എം.പി. നാരായണപിള്ള പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യമൊന്നും ഇന്ന് നിലവിലില്ല. കള്ളന്മാരും ഹൈടെക്കായിക്കഴിഞ്ഞു.
അത്താഴപ്പട്ടിണിക്കാരന്റെ അലമാര കുത്തുന്ന സമയംകൊണ്ട് ഒരു എടിഎം തകര്‍ത്താല്‍ കുറെക്കാലം കുശാലായി കഴിയാം. എങ്ങനെ ക്യാമറക്കണ്ണില്‍പ്പെടാതെ കാര്യം നടത്താമെന്നവര്‍ക്കറിയാം. സംഘടിത തൊഴിലാളിവര്‍ഗ്ഗത്തിന് ആനുകൂല്യങ്ങളും ക്ഷേമ പെന്‍ഷനും നോക്കുകൂലിയുമൊക്കെ നേതാക്കള്‍ സംഘടിപ്പിച്ചു കൊടുത്തെന്നിരിക്കും. എന്നാല്‍ വ്യത്യസ്ത മേഖലകളില്‍, സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന കള്ളന്മാരെ സംഘടിപ്പിക്കുവാന്‍ ഒരു രാഷ്‌ട്രീയകക്ഷിയും മുന്നോട്ടുവരുന്നില്ല. മോഷണം കുറെക്കൂടി ജനകീയമാക്കാനും തസ്‌കരനേതാവായി വിലസാനും ഒരുപക്ഷേ അവര്‍ക്ക് താല്‍പര്യമുണ്ടാവില്ല.
ഒരു നാഴി മറ്റൊരു നാഴിയിലിറങ്ങില്ല എന്നതു പോലെയാണ് കള്ളന്റെ അവസ്ഥ. ഏകലവ്യന്മാരായോ സ്വയം പഠിച്ചെടുക്കുന്നവരായോ ആയിട്ടാണ് അധികംപേരും പണി പഠിക്കുന്നത്. ഗുരുമുഖത്തുനിന്ന് ദീക്ഷ സ്വീകരിച്ചവര്‍ കുറവാണ്. ‘ചോരശാസ്ത്രം’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമൊന്നും ഉയര്‍ന്നുകേള്‍ക്കുന്നില്ല. ശാസ്ത്രീയ പഠനം നടത്താതെതന്നെ നാനാമേഖലകളില്‍ കൈപ്പുണ്യമുള്ളവര്‍ ഏറെ.
ഇതിനിടയിലാണ് ഹൈസ്‌കൂള്‍ ക്ലാസിലെ ഒരു പരീക്ഷക്ക് ‘കള്ളനെ’ക്കുറിച്ച് ഉപന്യസിക്കുവാന്‍ ഒരു ചോദ്യം വന്നത്. ‘കള്ളന് കഞ്ഞിവച്ചവന്‍’ എന്നായിരുന്നു വിഷയമെങ്കില്‍ എളുപ്പമായേനെയെന്ന് ചിലര്‍ മനസ്സില്‍ പറഞ്ഞു. പിള്ള മനസ്സില്‍ കള്ളമില്ലാതിരുന്ന ഒരു മിടുക്കന്‍ വിഷയത്തെ സമഗ്രമായി അപഗ്രഥിച്ചുകൊണ്ട് എഴുതി.
രാഷ്‌ട്ര വികസനത്തില്‍ കള്ളന്മാര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതില്‍ കള്ളന്മാര്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. വീടുകള്‍ പണിയുമ്പോള്‍ ഉറപ്പുള്ള വാതിലുകള്‍, ജനാലകള്‍, ഗ്രില്ലുകള്‍, പൂട്ടുകള്‍ എന്നിവ കള്ളന്മാരെ പേടിച്ചിട്ടാണ് നിര്‍മ്മിക്കുന്നത്. എത്രയെത്ര ആശാരി, മൂശാരി, കൊല്ലന്‍ വിഭാഗക്കാരാണ് ഈ തൊഴില്‍ ചെയ്ത് ജീവിക്കുന്നത്. സേഫുകള്‍, ലോക്കറുകള്‍, അലമാരകള്‍, നിലവറകള്‍ തുടങ്ങിയവയും തസ്‌കരഭീതിയില്‍നിന്നും ഉദയംകൊള്ളു ന്നതത്രെ. നിരവധി വര്‍ക്ക്ഷോപ്പുകളും ഫാക്ടറികളും തൊഴിലാളികളും ഇതിനായി അഹോരാത്രം പണിയെടുക്കുന്നു.
കള്ളനില്ലെങ്കില്‍ പിന്നെ പോലീസില്ല. ജയിലും കോടതിയുമില്ല. ഫോറന്‍സിക് വിരലടയാള വിദഗ്ധരും പോലീസ് നായകളും വേണ്ടിവരില്ല. പട്ടിവ്യവസായംതന്നെ എട്ടുനിലയില്‍ പൊട്ടാനിടയുണ്ട്. അവര്‍ക്കുവേണ്ട ചങ്ങല, കൂട്, ബെല്‍റ്റ്, ക്ലിപ്പ്, ഡോഗ് ബിസ്‌കറ്റുകള്‍ എന്നിവയും ഇല്ലാതാവും.
സിസിടിവി ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും തസ്‌കര ഭീതിയില്‍ നിന്നുടലെടുത്തവയത്രെ. കള്ളന്മാര്‍ ഒന്നടങ്കം ഒരു കൊല്ലത്തേക്ക് പണിമുടക്കിയാല്‍ സംജാതമാകുന്ന തൊഴിലില്ലായ്‌മ ചെറുതല്ല. ജഡ്ജിയും വക്കീലും ഗുമസ്തനും കോടതി ജീവനക്കാരും വലയും. വീടുകാക്കുന്ന വിവിധ ഇനം പട്ടികള്‍ക്ക് പണിപോകും. ലക്ഷദ്വീപിലെ പോലീസിനെപ്പോലെ സ്റ്റേഷനില്‍ വെറുതെ ഇരുന്ന് ചീട്ടുകളിയും സൊറ പറഞ്ഞും നേരംപോക്കേണ്ടിവരും. വീടുകള്‍, കടകള്‍, സ്‌കൂള്‍-കോളജുകള്‍, ഫാക്ടറികള്‍ എന്നിവ സംരക്ഷിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത്തായിരിക്കുന്ന സെക്യൂരിറ്റിക്കാര്‍ തൂമ്പ കിളക്കാന്‍ പോകേണ്ടിവരും.
ചോരി ബസാറില്‍ മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കുന്ന കള്ളന്മാരുടെ ആദായക്കടകള്‍ നിര്‍ത്തേണ്ടിവരും. കള്ളന്മാരെ കടത്തിവെട്ടുന്ന രാഷ്‌ട്രീയക്കാരുടെ നിലയും പരുങ്ങലിലാവും. സാദാ കള്ളന് ജയിലില്‍ ഗോതമ്പുണ്ട (ഇപ്പോള്‍ ചപ്പാത്തിയും ചിക്കനും). രാഷ്‌ട്രീയക്കാര്‍ ആജീവനാന്തം ഭരണത്തില്‍ വിരാജിക്കുകയും മക്കളെ വിദേശത്ത് പഠിപ്പിച്ച് ജോലി നേടിക്കൊടുക്കും. കള്ളപ്പണ ഇടപാടുകളും വ്യവസായവും അവര്‍ മറുനാട്ടിലാക്കും.
ബിഷപ്പിന്റെ വെള്ളിമെഴുകുതിരിക്കാലുകള്‍ മോഷ്ടിച്ച കള്ളന് കിട്ടിയ സാന്ത്വനം പഴയകഥ. ‘കള്ളന്‍ പവിത്രനും’ ‘മീശമാധവനു’മൊക്കെ തിയേറ്ററുകളെ കിടിലംകൊള്ളിച്ചത് കള്ളന്റെ കഥയായതുകൊണ്ടുകൂടിയാണ്. ഭരണം മാറിയാലും ഇല്ലെങ്കിലും കള്ളന്മാരുടെ തലസ്ഥാനം സെക്രട്ടറിയേറ്റാണ്. പുറത്തുള്ള കള്ളന്മാരേക്കാള്‍ അപകടകാരികളാണ് ഇവരെ നേരിടാന്‍ നിയമിക്കപ്പെട്ട സെക്യൂരിറ്റിക്കാരും ഭരണസമിതിയുമെന്നാണ് ശബരിവിശേഷങ്ങള്‍ പറയുന്നത്. അമ്പലം വിഴുങ്ങികളുടെ മത്സരത്തില്‍ ആരു കപ്പടിക്കുമെന്നേ കണ്ടറിയേണ്ടതുള്ളൂ.
കള്ളന്മാര്‍ക്ക് ക്ഷേമപദ്ധതി, പരിശീലനകേന്ദ്രങ്ങള്‍, പെന്‍ഷന്‍, തൊഴില്‍സ്ഥിരത എന്നിവ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. മികച്ച കള്ളന്മാര്‍ക്ക് ‘തസ്‌കരശ്രീ’ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് രാഷ്‌ട്രീയക്കാര്‍ക്കുതന്നെ കിട്ടാനാണിട. തൊഴില്‍ ചെയ്യാനാവാത്തവരെ ഒന്നുകില്‍ ജയിലിലടച്ച് തീറ്റിപ്പോറ്റുകയോ പെന്‍ഷന്‍ നല്‍കി സംരക്ഷിക്കുകയോ ചെയ്യാവുന്നതാണ്.
















