പാലക്കാട്: അകക്കണ്ണിന്റെ വെളിച്ചത്തില്‍ ശരണ്യ നെയ്തെടുത്തത് നൂറായിരം സ്വപ്നങ്ങള്‍. വിധി പലതരത്തില്‍ വേട്ടയാടിയപ്പോള്‍ തോറ്റുകൊടുക്കാന്‍ കോട്ടയം കാളകെട്ടി അസീസി സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡിലെ ശരണ്യ സോമന്‍ തയ്യാറായിരുന്നില്ല. ചൂരല്‍ ഉത്പന്ന നിര്‍മാണത്തില്‍ തന്റെ കാഴ്ചപരിമിതിയെ അതിജീവിച്ച് സ്പെഷ്യല്‍ സ്‌കൂള്‍ മേളയില്‍ മത്സരിക്കാനെത്തി. മത്സരം തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ തന്റെ ഇനം തയ്യാറാക്കി ശ്രദ്ധനേടി ഈ കൊച്ചുമിടുക്കി.
ആരോടും അധികം സംസാരിക്കാറില്ല, നീറുന്ന വേദനകളാണ് മനസ് നിറയെ അമ്മ സതി മൂന്നുവര്‍ഷം മുമ്പ് കിഡ്നി രോഗംബാധിച്ച് മരിച്ചു. അമ്മയക്ക് അസുഖം സ്ഥിരീകരിച്ചതോടെയാണ് ശരണ്യയുടെ ജീവിതം മാറിമറിഞ്ഞത്. അമ്മയുടെ തണലില്‍ നിന്നും ഹോസ്റ്റലിലേക്ക്. പൂര്‍ണമായും കാഴ്ചയില്ലാത്ത ശരണ്യക്ക് നടക്കാനും കഴിയില്ലായിരുന്നു. ഒമ്പതാംവയസിലാണ് നടക്കാന്‍ തുടങ്ങിയത്. സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാനറിയാത്ത കുട്ടി അധ്യാപകരുടെയും മറ്റും സഹായത്തോടെ പലതും പഠിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് ചൂരല്‍ ഉത്പന്ന നിര്‍മാണത്തില്‍ പരിശീലനം നേടിയത്. കഴിഞ്ഞവര്‍ഷം സംസ്ഥാന ശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു. കൂലി പണിക്കാരനായ അച്ഛന്‍ സോമന്‍ വലപ്പോഴും മാത്രമാണ് കാണാന്‍ വരാറുള്ളത്. മൂത്തചേച്ചി വിവാഹിതയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സഹോദരനും ചെറിയ തോതില്‍ മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. ഓണം, ക്രിസ്തുമസ് അവധി സമയങ്ങളില്‍ മാത്രമാണ് സ്വന്തം വീട്ടിലേക്ക് ചെല്ലുന്നത്. തന്റെ കുറവുകളും ഒറ്റപ്പെടലിന്റെ വേദനയും മനസിലൊതുക്കി വിധിയോട് പോരാടി മുന്നേറുകയാണ് ശരണ്യ.











