ന്യൂയോര്‍ക്ക്: ഭാരതവും ഇസ്രയേലും ചേര്‍ന്ന് പാകിസ്ഥാനിലെ കഹൂത ആണവ കേന്ദ്രം ബോംബിട്ട് തകര്‍ക്കാന്‍ 80കളില്‍ രഹസ്യ പദ്ധതി തയാറാക്കിയെങ്കിലും അന്നത്തെ പ്രധാനമന്ത്രി ഇന്ദിര അത് അനുവദിച്ചില്ലെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ റിച്ചാര്‍ഡ് ബാര്‍ലോ. അന്ന് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമായിരുന്നു. ഇന്ദിരയുടെ തീരുമാനം നാണക്കേടായി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ ആണവമോഹങ്ങള്‍ക്ക് തടയിടാനായിരുന്നു അത്തരമൊരു പദ്ധതി. പദ്ധതിയുമായി ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ അത് അറിഞ്ഞിരുന്നു. സിഐഎയിലെ ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ അതീവ രഹസ്യമായി ആണവായുധം നി
ര്‍മിക്കുന്നത് തടയാനായിരുന്നു പദ്ധതി. പാകിസ്ഥാന്‍ അതീവ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ബാര്‍ലോയുടെ വെളിപ്പെടുത്തല്‍.
പാക് ആണവപദ്ധതിയുടെ കേന്ദ്രമായ കഹൂതയിലെ യൂറേനിയം സംപുഷ്ടീകരണ പ്ലാന്റ് ആക്രമിക്കാനായിരുന്നു പദ്ധതി. പാകിസ്ഥാന്‍ ആണവായുധം ഉണ്ടാക്കുന്നതും ഇറാന് നല്‍കുന്നതും തടയുകയായിരുന്നു ലക്ഷ്യം.
യുഎസിലുള്ള സ്വാധീനം മുതലെടുത്താണ് പാകിസ്ഥാന്‍ ആണവ പദ്ധതികള്‍ മുന്നോട്ടു നീക്കിയത്. പദ്ധതിക്ക് തടസുമുണ്ടാക്കിയാല്‍ അഫ്ഗാന്‍ വിഷയത്തില്‍ സഹകരിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ബാര്‍ലോ വിശദീകരിച്ചു.
പാക് അണുബോംബിന്റെ പിതാവ് എ.ക്യു. ഖാന്റെ നേതൃത്വത്തില്‍ പിന്നീട് കഹൂതയാണ് പാക് ആണവ പദ്ധതികളുടെയെല്ലാം കേന്ദ്രമായി മാറിയത്. 98ല്‍ അവര്‍ അണുബോംബ് പരീക്ഷിക്കുകയും ചെയ്തു.
















