ന്യൂദൽഹി: രാഹുൽ ഗാന്ധിയുടെ വോട്ട് ചോർത്തൽ ആരോപണത്തിന് മറുപടി നൽകി കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ എങ്ങനെ വിജയിക്കുമെന്ന് കിരൺ റിജിജു ചോദിച്ചു.
രാഹുൽ ഗാന്ധി വ്യാജ പേരുകൾ ഉപയോഗിച്ചാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. അദ്ദേഹം ഒരിക്കലും ഗൗരവമായി സംസാരിക്കാറില്ല. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം എപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.
ഇതിനു പുറമെ ബീഹാറിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ തന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ രാഹുൽ ഗാന്ധി വീണ്ടും ഒരു പത്രസമ്മേളനം നടത്തി ഹരിയാനയുടെ കഥ പറയുകയായിരുന്നു. ബീഹാറിൽ ഒരു പ്രശ്നവും അവശേഷിക്കുന്നില്ലെന്ന് രാഹുലിന് അറിയാം അതിനാൽ ശ്രദ്ധ തിരിക്കാൻ അദ്ദേഹം ഹരിയാന വിഷയം കെട്ടിച്ചമയ്‌ക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി.
കൂടാതെ 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, എക്‌സിറ്റ് പോളുകളും അഭിപ്രായ പോളുകളും ബിജെപിക്കും എൻഡിഎയ്‌ക്കും വിജയം പ്രവചിച്ചു, പക്ഷേ വോട്ടെണ്ണലിൽ എൻഡിഎ പരാജയപ്പെടുമെന്ന് കാണിച്ചു. ഞങ്ങൾ ഫലങ്ങൾ അംഗീകരിക്കുകയും യുപിഎയെ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ വിജയവും പരാജയവും ഒരുപോലെ അംഗീകരിക്കണമെന്ന് കിരൺ റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയി രാജ്യത്തെയും ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്നു. രാഹുൽ ഗാന്ധി തന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ തെറ്റായതും യുക്തിരഹിതവുമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും അസംബന്ധം പറയുകയും ചെയ്യുന്നു. ഇന്ത്യാ വിരുദ്ധ ശക്തികളുമായി സഹകരിച്ച് രാഹുൽ ഗാന്ധി കളിക്കുന്ന കളി ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
















