ന്യൂദൽഹി: 2024ൽ വോട്ട് ചോരിയിലൂടെ ഹരിയാനയിൽ കോൺഗ്രസിന്റെ വിജയം ബിജെപി കവർന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനും (ഇസിഐ) ഭരണകക്ഷിയായ ബിജെപിയും ചേർന്നായിരുന്നു പദ്ധതി തയാറാക്കിയതെന്നും രാഹുൽ ആരോപിച്ചു.
ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ മറിച്ചുവെന്നും ഒരാൾ പല ബൂത്തുകളിലായി 22 തവണ വോട്ടു ചെയ്തുവെന്നും സർക്കാരിന്റെ ഓപ്പറേഷൻ വോട്ട് ചോരിയാണ് ഹരിയാനയിൽ നടന്നതെന്നും രാഹുൽ ആരോപിച്ചു. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം തുടങ്ങിയത്.
എട്ടു വോട്ടുകളിൽ ഒന്ന് കള്ളവോട്ടായിരുന്നു. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് സ്വീറ്റി, സീമ, സരസ്വതി എന്നിങ്ങനെ 223 പേരുകളിൽ വ്യാജ വോട്ടു രേഖപ്പെടുത്തിയതിന്റെ രേഖകൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ അവകാശവാദം. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുൽ പറഞ്ഞു. അവസാന നിമിഷത്തിലാണ് വോട്ടർ പട്ടിക നൽകുന്നതെന്നും അതിനാൽ ബൂത്ത് ലെവൽ ഏജന്റുമാരെ ബോധവൽക്കരിച്ചുകൊണ്ട് അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിന്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോൺഗ്രസ് തോറ്റുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
















