തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.. മൂന്നാം പ്രതിയായി മുൻ ദേവസ്വം ബോർഡ് കമ്മീഷണർ കൂടിയായ വാസുവിന്റെ പേരാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.
നേരത്തേ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേർത്തിരുന്നില്ല. എന്നാൽ ഇടക്കാല റിപ്പോർട്ടിൽ എൻ വാസുവിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് വിവരം. രണ്ടുതവണ ദേവസ്വം കമ്മീഷണറായും പിന്നീട് സ്വർണക്കൊള്ള നടന്ന് മാസങ്ങൾക്കുശേഷം ദേവസ്വം ബോർഡ് പ്രസിഡന്റായും വാസു പ്രവർത്തിച്ചിരുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് 2019-ൽ ദേവസ്വം കമ്മീഷണറായി പ്രവർത്തിച്ചിരുന്ന വാസുവിന്റെ പങ്ക് വ്യക്തമായത്. കേസിന്റെ രണ്ടാം പുരോഗതി റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ് പ്രത്യേക സംഘം. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി വാസുവിന്റെ നിർദേശപ്രകാരമാണ് ചെമ്പുപാളിയായി മഹസറിൽ രേഖപ്പെടുത്തിയതെന്നതാണ് അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തൽ. നേരത്തെ വാസുവിനെ പ്രത്യേക സംഘം ചോദ്യം ചെയ്തതും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും ജോലികൾ പൂർത്തിയാക്കിയശേഷം ശേഷിച്ച സ്വർണം പെൺകുട്ടികളുടെ വിവാഹസഹായത്തിനായി വിനിയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9-ന് ലഭിച്ച ആ ഇമെയിൽ ലഭിച്ചതായി വാസുവും പിന്നീട് സമ്മതിച്ചിരുന്നു.
മുൻ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്ന എൻ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുൻ പിഎയും മുൻ എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിക്കുന്നതിന് എസ്ഐടി അപേക്ഷ നൽകും.
















