റായ് പൂര്‍ : ആദിവാസികളെ ക്രിസ്ത്യന്‍ മിഷണറിമാര്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയെന്ന് ഛത്തീസ് ഗഢ് ഹൈക്കോടതി. ഛത്തീസ് ഗഢിലെ ആദിവാസിമേഖലയില്‍ നടക്കുന്ന വലിയതോതിലുള്ള മതപരിവര്‍ത്തനത്തില്‍ ഛത്തീസ്ഗഢ് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.
മിഷണറി പ്രവര്‍ത്തനത്തിന്റെ പേര് പറഞ്ഞ് നഗ്നമായ മതപരിവര്‍ത്തനമാണ് ഈ സംസ്ഥാനത്തെ ആദിവാസിമേഖലയില്‍ നടക്കുന്നത്. ഇത് ഭാവിയില്‍ വലിയ സംഘര്‍ഷങ്ങളില്‍ കലാശിച്ചേക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കുന്നു. ദരിദ്രരും നിരക്ഷരരുമായ ആദിവാസികളുടെ മതപരിവര്‍ത്തനം വിവാദം സൃഷ്ടിച്ചതായി ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പ്രേരണയാലോ ബലപ്രയോഗത്തിലൂടെയോ ചതിയിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് മതം പ്രചരിപ്പിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിക്കുന്നു. കൂട്ടമായുള്ള മതപരിവര്‍ത്തനം ഭാവിയില്‍ സമൂഹത്തെ സംഘര്‍ഷത്തിലേക്ക് നയിക്കും. മാത്രമല്ല, ഇത് തദ്ദേശ സമൂഹത്തിന്റെ സാംസ്കാരിക തനിമയെ വെല്ലുവിളിക്കുകയും ചെയ്യുന്നതായി കോടതി പറഞ്ഞു. ഇന്ത്യയിലെ മിഷണറി പ്രവര്‍ത്തനം മതപരിവര്‍ത്തനത്തിനുള്ള വേദിയായി മാറിയെന്നും കോടതി നിരീക്ഷിക്കുന്നു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍. ഇവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം, വിദ്യാഭ്യാസം, സമത്വം എന്നിവ വാഗ്ദാനം ചെയ്താണ് അവരെ മതം മാറ്റുന്നത്. പണ്ട് മിഷണറിമാരുടെ സേവനം എന്ന രീതിയില്‍ വീക്ഷിച്ചിരുന്ന ഇക്കാര്യങ്ങള്‍ പിന്നീട് നഗ്നമായ മതപരിവര്‍ത്തനത്തിനുള്ള ഉപകരണമായി മാറിയിരിക്കുന്നു. തൊഴില്‍, വൈദ്യസഹായം എന്നിവയും മിഷണറിമാര്‍ മതം മാറ്റാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണ്. – കോടതി നിരീക്ഷിക്കുന്നു.
















