തിരുവനന്തപുരം: കേരള എക്സ്പ്രസിൽ ആക്രമണത്തിനിരയായ പെൺകുട്ടി അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ. വെൻ്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടിക്ക് ആന്തരിക രക്തസ്രാവം കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന സുരേഷ് ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ പുറത്തേക്ക് ചവിട്ടിയിടുകയായിരുന്നു. ട്രാക്കിൽ തലയിടിച്ച വീണ പേയാട് സ്വദേശിനി ശ്രീക്കുട്ടി(17)യെ വർക്കല മിഷൻ ആശുപത്രിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിയെ താൻ തള്ളിയിട്ടതാണെന്ന് സുരേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
താൻ പെൺകുട്ടിയെ ആക്രമിച്ചിട്ടില്ലെന്നും അതേതെങ്കിലും ബംഗാളിയാവുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രതി പോലീസിനോട് പറഞ്ഞിരുന്നത്. ആക്രമിയെ യാത്രക്കാർ തടഞ്ഞു വയ്‌ക്കുകയും കൊച്ചുവേളിയിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
















