ബലൂചിസ്ഥാന്‍: ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി) രണ്ട് കമാൻഡോകൾ ഉൾപ്പെടെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വാഹനത്തെയായിരുന്നു ബിഎൽഎ ആക്രമണത്തിനായി ലക്ഷ്യം ഇട്ടിരുന്നത്. പാകിസ്ഥാൻ സൈന്യത്തിന്റെ തിരിച്ചടി എന്നോണം അവരുടെ രണ്ട് സൈനിക വാഹനങ്ങൾ തകർത്തു. സ്‌നൈപ്പറുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും (ആർപിജി) ഉൾപ്പെടെയാണ് ബലൂചിസ്ഥാൻ വിമതർ ആക്രമണത്തിനായി ഉപയോഗിച്ചത്. ഇരുവിഭാഗക്കാരുടെയും വെടിവെപ്പ് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
പാകിസ്താൻ സർക്കാരിൽനിന്ന് സാമ്പത്തിക ചൂഷണവും ഒറ്റപ്പെടുത്തലും നേരിടുന്ന ബലൂചിസ്ഥാൻ ദശാബ്ദങ്ങളായി പോരാട്ടത്തിലാണ്. സുരക്ഷാ സേന, സർക്കാർ സ്ഥാപനങ്ങൾ, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾ എന്നിവയെ ആണ് ഇവർ പതിവായി ലക്ഷ്യമിടുന്നത്.











