വലിയശാലയിലെ പുരാതനമായ കാന്തള്ളൂര്‍ മഹാദേവക്ഷേത്രം കാന്തള്ളൂര്‍ ശാലയുടെ സ്മരണയുടെ സാക്ഷ്യപത്രമാണ്. ശ്രീപത്മനാഭസ്വാമിക്ഷേത്രം കഴിഞ്ഞാല്‍ അനന്തപുരിയിലെ മഹാക്ഷേത്രമായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തില്‍ നിര്‍ലീനമായ ഒരു മഹാസര്‍വകലാശാലയുടെ ചരിത്രം ഉണ്ടെന്ന് വളരെ കുറച്ചു പേര്‍ക്കു മാത്രമേ അറിയൂ. ക്ഷേത്രത്തിനകത്തോ ചുറ്റുവട്ടത്തൊ ആയിരുന്നിരിക്കണം കാന്തള്ളൂര്‍ ശാല എന്ന വിദ്യാകേന്ദ്രം ഉണ്ടായിരുന്നത്. പഴമയുടെ പ്രൗഢിയോടെ നിലകൊള്ളുന്ന ഈ ക്ഷേത്രത്തിന് മൂന്നു ശ്രീകോവിലുകള്‍ ഉണ്ട്. ഓം ഗംഗാധരായ നമഃ, ഓം ശിവായ നമഃ, ഓം നാരായണായ നമഃ എന്ന് ഓരോ ശ്രീകോവിലിന്റെ മുന്നിലും എഴുതിയിരിക്കുന്നതു കാണാം. ‘ഓം ഗംഗാധരായ നമഃ’ എന്ന് എഴുതിയിരിക്കുന്ന നടയില്‍ നിന്ന് അകത്തേയ്‌ക്ക് കടക്കുമ്പോള്‍ നമസ്‌കാരമണ്ഡപത്തിനു മുമ്പായി വലതു വശത്ത് ശ്രീരാമസ്വാമിയും ആഞ്ജനേയസ്വാമിയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ശിലാവിഗ്രഹങ്ങളും പ്രകാശം ചൊരിയുന്ന വിളക്കും നമ്മെ ആകര്‍ഷിക്കുന്നു. ഇങ്ങനെയൊരു കാഴ്ച വേറെ എങ്ങും ഇല്ല എന്ന് ക്ഷേത്രത്തിലെ തിരുമേനി പറഞ്ഞു. പിണങ്ങിയ സുഹൃത്തുക്കള്‍ ഇവിടെ വന്നു തൊഴുമ്പോള്‍ പിണക്കം മാറി ഇണക്കത്തിലാവുമത്രേ. അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുള്ളതും അദ്ദേഹം സ്മരിച്ചു. നേരെ കാണുന്ന വലിയ ചെമ്പുമേഞ്ഞ വട്ട ശ്രീകോവിലില്‍ മഹാദേവന്റെ പ്രതിഷ്ഠ കാണാം. ശ്രീകോവിലിന്റെ മുന്നിലുള്ള നമസ്‌ക്കാര മണ്ഡപത്തില്‍ സാധാരണ മഹാദേവന്റെ മുന്നില്‍ കാണുന്ന നന്ദികേശ പ്രതിമ ഇവിടെ ഇല്ല എന്നൊരു വ്യത്യാസം ഉണ്ട്. ശ്രീകോവിലിന്റെ വലതു വശത്തായി ഗണപതി ഭഗവാന്‍ അരുളുന്നു. പടിഞ്ഞാറെ നടയില്‍ പാര്‍വതീ സാന്നിദ്ധ്യം ഉണ്ട്. വലിയ വട്ട ശ്രീകോവിലിന്റെ ഇടതുവശത്തായി ‘ഓം ശിവായ നമ’ എന്ന കവാടത്തിനു മുന്നിലായി ചെമ്പു മേഞ്ഞ ചെറിയ ശ്രീകോവിലില്‍ വീണ്ടും ശിവനെ കാണാം. അങ്ങനെ ഒരേ ക്ഷേത്രത്തില്‍ രണ്ടു ശ്രീകോവിലുകളിലായി ഒരേ ദേവന്‍ വിരാജിക്കുന്നു. പക്ഷേ അവിടെ ബ്രഹ്‌മാവിന്റെ സങ്കല്പവും ഉണ്ട്. ഈ പ്രതിഷ്ഠയോടനുബന്ധിച്ച് അല്പം കഥയുണ്ട്. ഇത് ത്രിമൂര്‍ത്തിക്ഷേത്രമായിരുന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ കാലത്ത് രാജഭരണത്തിന് തമ്പിമാരുമായി തര്‍ക്കം ഉണ്ടായപ്പോള്‍ എട്ടു വീട്ടില്‍പിള്ളമാര്‍ തമ്പിമാരുടെ കൂടെ നില്‍ക്കുകയും മാര്‍ത്താണ്ഡവര്‍മ്മരാജാവിനെ നശിപ്പിക്കാനായി ഈ ക്ഷേത്രത്തില്‍ ആഭിചാരം നടത്തി ശ്മശാനശിവനെ ആവാഹിക്കുകയും ബ്രഹ്‌മശിവനാക്കി മാറ്റിയെന്നും പറയപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഈ ആഭിചാരത്തിന് പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുകയും ക്ഷേത്രത്തിലെ മഹാവിഷ്ണു വിഗ്രഹം കടുശര്‍ക്കരയോഗത്തില്‍ പുന:പ്രതിഷ്ഠിക്കുകയും ചെയ്തതായിട്ടാണ് അറിയപ്പെടുന്നത്. ഇതിനുശേഷം രാജവംശത്തില്‍ നിന്നും ആരും തന്നെ ക്ഷേത്രം സന്ദര്‍ശിക്കുകയുണ്ടായില്ല. അതിനു മാറ്റം വന്നത് 2000-ല്‍ മഹാരാജാവ് ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്തണ്ഡവര്‍മ്മയും അദ്ദേഹത്തിന്റെ സഹോദരി മഹാറാണി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മീഭായിയും കാന്തള്ളൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചതോടെയാണ.് (ഇതിനു മുമ്പെ വന്നു എന്നും അഭിപ്രായരുണ്ട്).
ശിവന്റെ ചെറിയ ശ്രീകോവിലിനു മുന്നില്‍ ഉള്ള നമസ്‌കാരമണ്ഡപത്തില്‍ ഒരു കുട്ടിനന്ദികേശനെ കാണാം. അത് പണ്ട് ഉണ്ടായിരുന്നില്ല എന്നതിനും ഐതിഹ്യം ഉണ്ട്. ബ്രഹ്‌മാവിന് ക്ഷേത്രങ്ങളില്‍ ആരാധിക്കപ്പെടാതെ പോകട്ടെ എന്ന ശാപം കിട്ടിയ കഥയും ഇവിടെ പ്രസക്തമാകുന്നുണ്ട്. ഏതായാലും ഇപ്പോള്‍ ഓരേ ദേവന്‍ തന്നെ രണ്ടു ശ്രീകോവിലുകളിലായി വിരാജിക്കുന്നു എന്നതും ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത തന്നെ. ഈ ശ്രീകോവിലിന്റെയും ഇടതു വശത്തായിട്ടുള്ള മൂന്നാമത്തെ ‘ഓം നാരായണായ നമഃ എന്ന കവാടത്തിലൂടെ കടക്കുമ്പോള്‍, ചതുരാകൃതിയിലുള്ള ശ്രീകോവിലില്‍ ശംഖുചക്രപത്മധാരിയായ മഹാവിഷ്ണു ഭൂമിദേവിയോടും ലക്ഷമീദേവിയോടും കൂടി വിളങ്ങുന്നു. വ്യാസഭഗവാനും അതിനുള്ളില്‍ ഭക്തര്‍ക്ക് അഗോചരനായി ഉണ്ട്. രണ്ടു തട്ടുള്ള മഹാവിഷ്ണുവിന്റെ ശ്രീകോവില്‍ ഇവിടത്തെ പ്രത്യേകതയാണ്. തൂവെള്ളയായ രണ്ടു നിലയുടെ ചുറ്റും മനോഹരമായി ദേവീദേവരൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. തെക്കുവശത്ത് ദക്ഷിണാമൂര്‍ത്തിയുടെ ഭാവം ചതുരാകൃതിയില്‍ ആണ്. ഓടക്കുഴലൂതുന്ന കൃഷ്ണന്‍, വീണവായിക്കുന്ന നാരദന്‍, പാലാഴിമഥനം, ദേവാസുരയുദ്ധം തുടങ്ങിയ പുരാണകഥകളുടെ ശില്പാവിഷ്‌ക്കാരം ഒക്കെ കണ്ട് ചുറ്റി വരുമ്പോള്‍ വിഷ്വക്‌സേനനെയും കാണാം. ശ്രീകോവിലിന്റെ മുന്നില്‍ ഉള്ള നമസ്‌ക്കാരമണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു നാഗത്തിനെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന ഒരു അപൂ
ര്‍വ്വ കാഴ്ചയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഐതിഹ്യം ഇതാണ്. ”വലിയ കാടായിരുന്നതിനാല്‍ ധാരാളം പാമ്പുകള്‍ ആ പ്രദേശത്ത് ഉണ്ടായിരുന്നു. അതിനാല്‍ ധാരാളം ആളുകള്‍ക്ക് സര്‍പ്പദംശനം ഉണ്ടായി. അവിടെ വന്ന ഒരു സംന്യാസി പാമ്പുകളുടെ ആക്രമണസ്വഭാവത്തെ ഈ നാഗശില്പത്തിലേക്ക് ആവാഹിച്ച് ബന്ധിക്കുകയാണ് ഉണ്ടായതത്രെ.”
മഹാവിഷ്ണുവിന്റെ നമസ്‌കാരമണ്ഡപത്തിനു മുന്നില്‍ തൊഴുതുനില്‍ക്കുന്ന സംഗ്രാമധീരന്റെ കരിങ്കില്‍ പ്രതിമ കാണാം. 14-ാം നൂറ്റാണ്ടില്‍ ക്ഷേത്രം പുനരുദ്ധരിച്ച രവിവര്‍മ്മ തമ്പുരാനാണ് സംഗ്രാമധീരന്‍ എന്നു വിശ്വസിക്കുന്നു. ഇതിനോടനുബന്ധിച്ചും സവിഷേഷതകള്‍ ഉണ്ട്. സംഗ്രാമധീര പ്രതിമയില്‍ ജലസ്പര്‍ശം ഉണ്ടായാല്‍ അസ്തമനസൂര്യന്റെ ചെങ്കല്‍ശോഭ ഈ പ്രതിമയില്‍ പ്രതിഫലിക്കും. സായം സന്ധ്യയിലെ ഒരു സുന്ദരദൃശ്യമാണിത്. അതുപോലെ മഹാവിഷ്ണുവിന്റെ മുന്നിലുള്ള ഇടനാഴിയില്‍ വെള്ളം ഉണ്ടെങ്കില്‍ വിഷ്ണുവിഗ്രഹത്തില്‍ സൂര്യരശ്മികള്‍ പ്രതിഫലിക്കുമെന്ന് അവിടത്തെ തിരുമേനി പറയുന്നു.
പൗരാണികതയുടെ സാക്ഷികളെന്നപോലെ നില്‍ക്കുന്ന കരിങ്കല്‍ തൂണുകള്‍, ദാരുശില്പങ്ങള്‍, കൈയില്‍ കുഞ്ഞുമായി നില്‍ക്കുന്ന ദീപലക്ഷ്മിമാര്‍, നാരായണീദേവീ, ലളിതാദേവി തുടങ്ങിയ മൂര്‍ത്തികളെല്ലാം ത്രിമൂര്‍ത്തി സാന്നിദ്ധ്യം ഉള്ള പുണ്യക്ഷേത്രത്തിനുള്ളിലെ ദൃശ്യാനുഭവങ്ങളാണ്. ശ്രീകോവിലുകളുടെ പുറത്തിറങ്ങി പ്രദക്ഷിണം വയ്‌ക്കുമ്പോള്‍ ആദ്യത്തെ മൂലയില്‍ ഭഗവതി, പിന്നെ ആലും അരശും ചേര്‍ന്ന മഹാവൃക്ഷത്തിന്റെ ചുവട്ടില്‍ കൊച്ചുഗണപതി, മൂന്നാമത്തെ മൂലയില്‍ മുരുകന്‍, മുരുകന്റെ മുന്നില്‍ കല്ലില്‍ തീര്‍ത്ത മയില്‍, നാലാം മൂലയില്‍ നാഗര്‍ പിന്നെ കൊച്ചുകൃഷ്ണക്ഷേത്രം, ഭൂതത്താന്‍, ശാസ്താവ് തുടങ്ങിയ ഉപവിഗ്രഹങ്ങളും ആയി വിശാലമായ ക്ഷേത്രാങ്കണം. കൊച്ചുഗണപതിയും ഭൂതത്താനും ഒക്കെ ഇരിക്കുന്ന വീതിയുള്ള വൃക്ഷങ്ങളുടെ പഴക്കവും പ്രൗഢിയും ആരും നോക്കി നിന്നുപോകും. ക്ഷേത്രത്തെ ചുറ്റിയുള്ള മതിലിന്റെ നാലു വശത്തുകൂടിയും ക്ഷേത്രത്തിലേക്കു പ്രവേശിക്കാന്‍ കവാടങ്ങളുണ്ട്.
ക്ഷേത്രമതിലിനുപുറത്തുള്ള പഴമയുടെ പ്രതീകമായി തന്നെയുള്ള കാന്തള്ളൂര്‍ വായനശാലയിലെ വയസ്സായ മുകുന്ദന്‍ എന്ന വ്യക്തി കാന്തള്ളൂര്‍ ശാലയെ കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും അദ്ദേഹത്തിനുള്ള അറിവ് പങ്കുവച്ചപ്പോള്‍ നാലുമൂലയിലുള്ള പ്രതിഷ്ഠകള്‍ പഴയ കലാശാലയുടെ ബാക്കി പ്രതീകങ്ങളാണ് എന്ന് പറഞ്ഞു. ആയുധവിദ്യ അഭ്യസിക്കുന്നവര്‍ക്കായിട്ടാണ് നാലു മൂലകളിലും ഉള്ള പ്രതിഷ്ഠകള്‍. അവരെ നാലു ഭാഗങ്ങളായി വിഭജിച്ചുകൊണ്ട് ഓരോ മൂലയിലും ഉള്ള ദൈവവിഗ്രഹങ്ങളെ വന്ദിച്ചിട്ടാണ് ആയോധനം തുടങ്ങുക എന്നും പറയുകയുണ്ടായി.
ചരിത്ര പണ്ഡിതനായ പ്രൊ.ഫ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ കാന്തള്ളൂര്‍ ശാലയെക്കുറിച്ച് ആധികാരികമായി പഠിച്ച് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. പ്രശസ്ത ചരിത്രകാരനായിരുന്ന പ്രൊഫ. എ. ശ്രീധരമേനോന്റെ ‘കേരള ചരിത്ര’-ത്തില്‍ കാന്തള്ളൂര്‍ ശാലയെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ഉണ്ട്. ഡോ. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ വിശ്വവിജ്ഞാനകോശത്തിലെ നാലാം വാല്യത്തില്‍ കാന്തള്ളൂര്‍ ശാലയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സെന്‍സസ് ഡിപാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീ. എസ്. ജയശങ്കറുടെ ‘ Temples of Kerala’ എന്ന ഗ്രന്ഥത്തില്‍ തിരുവനന്തപുരം ക്ഷേത്രങ്ങളെക്കുറിച്ചുള്ള 15-ാം വാല്യത്തില്‍ കാന്തള്ളൂര്‍ ശാലയെയും ക്ഷേത്രത്തെയും കുറിച്ചുള്ള വിവരണം കാണാം. ”എന്നിട്ടും കാന്തള്ളൂര്‍” എന്ന മനോഹരമായ ഒരു ഡോക്യുമെന്ററി സ്‌കൂള്‍ അദ്ധ്യാപകനായ കല്ലറ കിഷോര്‍ 2016-ല്‍ ഇറക്കിയിട്ടുണ്ട്. അതില്‍ ഡോ. എം.ജി. ശശിഭൂഷണ്‍, പ്രൊ. ഡോ. ടി. പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. ബാബുപോള്‍ തുടങ്ങി പ്രമുഖ ചരിത്ര പണ്ഡിതന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും കാന്തള്ളൂര്‍ ശാലയുടെ മഹത്തായ പൈതൃകത്തെക്കുറിച്ച് അറിവുകള്‍ പകരുന്നുണ്ട്. കാന്തള്ളൂര്‍ ശാലയുടെ ഓര്‍മ്മയ്‌ക്കായി ഒരു സ്മാരകം ഉണ്ടാക്കുക, ആര്യശാലയിലെ വിദ്യാലയത്തിനോ തിരുവനന്തപുരം സംസ്‌കൃതകോളേജിനോ മറ്റേതെങ്കിലും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനത്തിനോ ”കാന്തള്ളൂര്‍ശാല” എന്ന് പേരിടുക എന്നിവ ചെയ്യുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതിയായിരിക്കും എന്ന ആശയങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
















