പട്ന: നവംബർ 14 ന് ബീഹാറിൽ ഒരു മഹാസഖ്യ സർക്കാർ രൂപീകരിക്കുമെന്നും തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ച് സഹോദരി രോഹിണി ആചാര്യ. സിംഗപ്പൂരിൽ നിന്ന് തിരിച്ചെത്തിയ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ ഇന്ത്യ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇത്തരത്തിൽ വീരവാദം മുഴക്കിയത്.
“പ്രധാനമന്ത്രിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ബീഹാറിലെ ജനങ്ങൾ മടുത്തിരിക്കുന്നു. ഇനി നമ്മൾ തൊഴിലിനെക്കുറിച്ച് സംസാരിക്കും. തേജസ്വിയുടെ യുവ സർക്കാർ വരും. 14-ാം തീയതിക്ക് ശേഷം, നമ്മുടെ എല്ലാ തൊഴിൽരഹിതരായ സഹോദരന്മാർക്കും ജോലി ലഭിക്കും. ജീവിക ദീദികൾക്ക് സർക്കാർ പദവി ലഭിക്കും. അമ്മമാരെയും സഹോദരിമാരെയും പ്രായമായവരെയും ബഹുമാനിക്കുന്ന ഒരു സർക്കാർ രൂപീകരിക്കും. തേജസ്വിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും. തേജസ്വി ഇത് മുമ്പ് കാണിച്ചിട്ടുണ്ട്, അദ്ദേഹം അത് വീണ്ടും ചെയ്യും.” – രോഹിണി അഭിമുഖത്തിൽ പറഞ്ഞു.
ഇതിനു പുറമെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ട തന്റെ മറ്റൊരു സഹോദരനും ജനശക്തി ജനതാ ദൾ പാർട്ടി സ്ഥാപകനുമായ തേജ് പ്രതാപ് യാദവിനും തന്റെ ആശംസകൾ നേർന്നു. “തേജ് പ്രതാപിന് എന്റെ അനുഗ്രഹമുണ്ട്. എന്റെ എല്ലാ ഇളയ സഹോദരൻമാർക്കും എന്റെ അനുഗ്രഹമുണ്ട്. ഞാൻ ആർജെഡിയിൽ പെട്ടയാളാണ്, എന്നെ ക്ഷണിച്ചിടത്തെല്ലാം ഞാൻ പ്രചാരണം നടത്തും.” – രോഹിണി പറഞ്ഞു.
കൂടാതെ സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തിനുള്ളിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ചും രോഹിണി തന്റെ നിലപാട് വ്യക്തമാക്കി. സീറ്റ് വിഹിതത്തെച്ചൊല്ലി കോൺഗ്രസുമായി ഒരു തർക്കവും ഉണ്ടായിട്ടില്ല. എല്ലാ പാർട്ടികളിലും കാലതാമസം ഉണ്ടായിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നവംബർ 6 നും 11 നും നടക്കും. ഫലം നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.
















