തിരുവനന്തപുരം: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) അഖിലേന്ത്യാ തലത്തിലുള്ള പ്രമുഖ ഭാരവാഹിത്വം ആദ്യം വഹിച്ച, ഹരിയേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന ആർ. ഹരിയുടെ രണ്ടാമത് ചരമവാർഷിക ദിനമാണിന്ന്. നവംബർ 14ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ മുഖ്യപ്രഭാഷണം നടത്തുന്ന സ്മൃതി സഭ എണറാകുളം ഭാസ്‌കരീയം കൺവൻഷൻ സെന്ററിൽ നടക്കും. വൈകിട്ട് 5.30 നാണ് പരിപാടി. ചിന്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ എന്നിങ്ങനെ വിശേഷങ്ങൾ ഏറെയുള്ള രംഗഹരിയുടെ ആർഎസ്എസ് പ്രവർത്തന കാലം സുദീർഘമാണ്. മഹാരാജസ് കോളെജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ സംഘപ്രവർത്തനത്തിൽ പങ്കാളിയായി ജീവിതത്തിന്റെ അവാസന നാളുവരെ കേരളത്തിൽ പ്രാദേശിക തലം മുതൽ സംസ്ഥാനതലയത്തിലും ദേശീയ തലത്തിലും പ്രവർത്തിച്ച് എല്ലാവർക്കും ‘ഹരിയേട്ട’നായി മാറിയ അദ്ദേം 2023 ഒക്‌ടോബർ 29 നാണ് 93 ാം വയസ്സിൽ അന്തരിച്ചത്.
സുദീർഘമായ സംഘജീവിത കാലത്തെക്കുറിച്ച് ‘ഹരിയേട്ടൻ’ 2019 ലെ ജന്മഭൂമി ഓണപ്പതിപ്പിന് നൽകിയ സുദീർഘമായ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അതിൽ
ആർഎസ്എസ് പ്രവർത്തനത്തിനുൾപ്പെടെ നിരോധനം വന്ന അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ സംഘടനാ പ്രവർത്തനം നടത്തിയ കാലത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:
”പോലീസിന് നമ്മളെ അടിയന്തരാവസ്ഥയ്‌ക്ക് പിടികൂടാനോ പ്രവർത്തനം നിയന്ത്രിക്കാനോ കഴിഞ്ഞില്ല. അതിന് കാരണം വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം എന്നതാണ്.
എന്നാൽ ജനസംഘത്തിന്റെ പ്രവർത്തനം ഹോട്ടലുകളൊക്കെ കേന്ദ്രീകരിച്ചായിരുന്നു. കോഴിക്കോട്ടെ അലങ്കാർ ലോഡ്ജിൽനിന്നാണ് നാരായൺജിയേയുമൊക്കെ അറസ്റ്റ് ചെയ്തത്. എന്നാൽ, അതേ ലോഡ്ജിൽത്തന്നെ കുട്ടി ഗോപാൽ എന്ന സ്വയംസേവകൻ താമസിച്ചിരുന്നു; ആരും അറിയാതെ. നാരായൺജിപോലും അറിഞ്ഞില്ല. ഒരു മുറിയിൽ താമസിച്ച് പുറത്ത് മാനേജർ എന്ന് എഴുതി ഒട്ടിച്ചു. കൃത്രിമപ്പല്ലായിരുന്നത് എടുത്ത് മാറ്റി. കാക്കി ഉടുപ്പൊക്കെയിട്ട് മുനിസിപ്പൽ ജീവനക്കാരനെപ്പോലെ നടന്നു. കുട്ടി ഗോപാലിന്റെ മുറിയിലെ കട്ടിലിനു താഴെയായിരുന്നു രഹസ്യമായി പലതും സൂക്ഷിച്ചിരുന്നത്. അയാളെ പോലീസ് സംശയിച്ചതുപോലുമില്ല.
ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തനം ശ്രമിച്ചുനോക്കിയത് പി.പി. മുകുന്ദനാണ്. തൃപ്രയാറിലെ ഒരു ലോഡ്ജിൽ യോഗം വിളിച്ചു. അന്നുതന്നെ പോലീസ് പിടിച്ചു. അടിയന്തരാവസ്ഥയിൽ ആദ്യം അറസ്റ്റിലായത് ‘മുകുന്ദേട്ട’നാണ്. അതുകൊണ്ട് അടിയന്തരാവസ്ഥയിലെ സംഘപ്രവർത്തനത്തെക്കുറിച്ച് ഒന്നും നേരിട്ടറിയില്ല.
ലോക് സംഘർഷ സമിതിയുടെ അഖിലേന്ത്യാ മീറ്റിങ്ങിന് കൊൽക്കത്തയിൽ പോയി അവിടെ പുറത്തിറങ്ങി നടക്കുമ്പോഴാണ് ജോർജ് ഫെർണാണ്ടസ് പിടിക്കപ്പെട്ടത്, രവീന്ദ്ര വർമയും അന്ന് അവിടെ ഉന്നതതല രഹസ്യയോഗമായിരുന്നു. ഠേംഗ്ഡി, ഭാവുറാവു ദേവറസ് തുടങ്ങിയവർ ഉണ്ടായിരുന്നു. അവരാരും പിടിക്കപ്പെട്ടില്ല. കാരണം സംഘത്തിന്റെ പ്രകൃതത്തിലുള്ള അച്ചടക്കത്തിന്റെ ഒതുക്കം അവർക്ക് സഹജമായിരുന്നു.
വീട് കേന്ദ്രീകരിച്ചായിരുന്നു നമ്മുടെ പ്രവർത്തനം. വീടുകളിൽ അവരുടെ ബന്ധുക്കളായാണ് നമ്മൾ കഴിഞ്ഞിരുന്നത്. കോഴിക്കോട്ട് ഞാൻ താമസിച്ച ഗണേശ് റാവുവിന്റെ വീട്ടിലാണ്. ഗണേശിന്റെ ചേട്ടൻ വസന്ത് റാവുവിന്റെ അയൽക്കാരൻ ഒരു പോലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തോട് ഞാൻ കാസർകോട്ടുനിന്നു വന്നതാണെന്ന് പറയുമായിരുന്നു. അവിടത്തെ സ്ത്രീയുടെ എന്നോടുള്ള പെരുമാറ്റം എങ്ങനെ എന്നതും ആളുകൾ ശ്രദ്ധിക്കുമല്ലോ. ഒരിക്കൽ അവർക്ക് പ്രസവവേദനയായി. അവർ ഫോൺ വിളിച്ച ആളുകളെ വരുത്തി. പരിചയക്കാരും സ്വയംസേവകരും വന്നപ്പോൾ സ്ത്രീ പറഞ്ഞു, ‘കാസർകോട്ടുനിന്ന് വല്യച്ഛൻ വന്നിട്ടുണ്ട്, മലയാളം സംസാരിക്കാൻ അറിയില്ല എന്നെല്ലാം’ ഞാൻ അപ്പോൾ മുറിക്കുള്ളിൽ കതകടച്ചിരിക്കുകയാണ്.
വേറൊരിക്കൽ രാമറായ് കിണി എന്നയാളിന്റെ വീട്ടിൽ താമസിക്കുകയാണ്. കോഴിക്കോട്ട് വെള്ളയിൽ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്ത്. ഗേറ്റ് തുറന്നാൽ പ്ലാറ്റ് ഫോം. സ്വയംസേവകനാണ്, പക്ഷേ കുറെക്കാലമായി പ്രവർത്തനത്തിലില്ല. കുട്ടി ഗോപാലാണ് എന്നെ അവിടെ ആക്കിയത്.
ഒരിക്കൽ ഞാൻ വീട്ടിനുള്ളിലിരിക്കുമ്പോൾ സുഭാഷ് എന്നൊരു സ്വയംസേവകൻ വന്ന് പുറത്ത് കിണിയുമായി സംസാരിക്കുകയാണ്. ഞാൻ കേൾക്കുന്നുണ്ട്. ‘ഹരിയേട്ടനെപ്പോലുള്ളവരെ നിങ്ങളെപ്പോലെയുള്ളവർ താമസിപ്പിക്കണം. മാറി നിൽക്കരുത് ഇതാണ് നിർണായകസമയം’ എന്നുപറഞ്ഞു. കിണി ബാങ്കുദ്യോഗസ്ഥനാണ്. സുഭാഷിനോട് മറുപടി നൽകി, ‘അയ്യോ എനിക്ക് പേടിയാണ്, ആരെങ്കിലും അറിഞ്ഞാൽ പണി പോകും. അമ്മയുടെ കാൽമുറിച്ചിരിക്കുന്നു. സഹോദരി വിവാഹംപോലും ചെയ്യാതെ കഴിയുന്നത് അമ്മയെ നോക്കാനാണ്’ എന്നൊക്കെ.
സുഭാഷ് വളരെ ക്ഷുഭിതനായി കിണിയെ ‘പേടിത്തൊണ്ടൻ’ എന്നൊക്കെ വിളിച്ചാക്ഷേപിച്ചുപോയി. പ്രവർത്തകർക്ക് റിസ്‌ക് എടുക്കുകയും വേണം അപമാനവും സഹിക്കണം. ഇത്തരം അനുഭവങ്ങൾ എല്ലാവർക്കും പറയാനുണ്ടാകും.
യോഗങ്ങൾ വീടുകളിൽ ചേർന്നിരുന്നത് മറ്റാർക്കും അറിയാൻ പറ്റിയിരുന്നില്ല. യോഗം എന്ന സങ്കൽപ്പവും നമ്മൾ ചെയ്തിരുന്നതും പോലീസിന് തിരിച്ചറിയാൻ പറ്റിയിരുന്നില്ല. സ്ത്രീകളുടെ പങ്ക് വലുതാണ്…”
അഭിമുഖം മുഴുവൻ വായിക്കാൻ:
















