ഗുവാഹത്തി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയെ അതി രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്തെ യുവാക്കളെ അപമാനിച്ചതിന് പ്രിയങ്ക് ഖാർഗെയെ ‘ഒന്നാം ക്ലാസ് വിഡ്ഢി’ എന്നാണ് ഹിമന്ത ബിശ്വ ശർമ്മ വിശേഷിപ്പിച്ചത്.
അസമിനെയും ഗുജറാത്തിനെയും കുറിച്ചുള്ള ഖാർഗെയുടെ വിവാദ പരാമർശങ്ങളോട് ശർമ്മ ശക്തമായ രീതിയിൽ പ്രതികരിച്ചു. “പ്രിയങ്ക് ഖാർഗെ ഒരു ഒന്നാം ക്ലാസ് വിഡ്ഢിയാണ്. അദ്ദേഹം അസമിലെ യുവാക്കളെ അപമാനിച്ചു, കോൺഗ്രസ് ഇതുവരെ അദ്ദേഹത്തെ അപലപിച്ചിട്ടില്ല. അസമിൽ വിദ്യാസമ്പന്നരും കഴിവുള്ളവരുമായ യുവാക്കൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവിനെതിരെ നമുക്ക് കേസ് ഫയൽ ചെയ്യാം. ഇത് മുഴുവൻ അസമിലെയും യുവാക്കൾക്ക് അപമാനമാണ്.” – ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
പ്രിയങ്ക് ഖാർഗെ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ രാജ്യത്തുടനീളമുള്ള സെമികണ്ടക്ടർ വ്യവസായങ്ങൾ നിക്ഷേപത്തിനായി അസമിനെയും ഗുജറാത്തിനെയും തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തിരുന്നു. “സെമികണ്ടക്ടർ വ്യവസായങ്ങൾ അസമിലേക്കും ഗുജറാത്തിലേക്കും പോകുന്നത് എന്തുകൊണ്ടാണ്? സെമികണ്ടക്ടർ വ്യവസായങ്ങൾ ബെംഗളൂരുവിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ എന്തിനാണ് അസമിലേക്കും ഗുജറാത്തിലേക്കും പോകുന്നത്?” – പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കൂടാതെ “ഞാൻ മുമ്പ് ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. സെമികണ്ടക്ടർ വ്യവസായങ്ങൾ ബെംഗളൂരുവിലേക്ക് പോകാൻ ശരിക്കും ആഗ്രഹിക്കുമ്പോൾ എന്തുകൊണ്ടാണ് അസമിലേക്കും ഗുജറാത്തിലേക്കും പോകുന്നത്? കർണാടകയിലെ എല്ലാ നിക്ഷേപങ്ങളും ഗുജറാത്തിലേക്കും അസമിലേക്കും പോകാൻ കേന്ദ്രസർക്കാർ നിർബന്ധിക്കുന്നു. ഗുജറാത്തിൽ എന്താണുള്ളത്? അവിടെ പ്രതിഭയുണ്ടോ? അസമിൽ എന്തുണ്ട്? അവിടെ പ്രതിഭയുണ്ടോ?” – എന്നായിരുന്നു പ്രിയങ്ക് ഖാർഗെയുടെ ചോദ്യം.
എന്നാൽ അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് കാരണമായി. എന്നിട്ടും കോൺഗ്രസ് പാർട്ടി ഇതുവരെ അദ്ദേഹത്തെ അപലപിച്ചിട്ടില്ല. സെമികണ്ടക്ടർ വ്യവസായത്തിന്റെ പേരിൽ കോൺഗ്രസ് പ്രസിഡന്റിന്റെ മകൻ അസമിനെയും ഗുജറാത്തിനെയും പരസ്യമായി അപമാനിക്കുന്നത് ഇതാദ്യമല്ല. അസമിലെ യുവാക്കൾക്ക് കഴിവില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പലതവണ അവരെ അപമാനിച്ചിട്ടുണ്ട്.
















