ആലപ്പുഴ: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് ബിനോയ് വിശ്വവും തെറ്റിപ്പിരിഞ്ഞു. ഇരുവരും തമ്മിലുള്ള സമവായ ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ല.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുളള കൂടിക്കാഴ്ചയിലെ ചർച്ചയുടെ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ഒരു സമവായത്തിന് സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കുന്ന ഫണ്ട് പ്രധാനമാണെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനിന്നു എന്നാണറിയുന്നത്. എന്നാൽ ഫണ്ടിനേക്കാൾ പ്രധാനം നയമെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. പിഎം ശ്രീയുടെ ഭാഗമാണ് എൻഇപി. ദേശീയ തലത്തിൽ തന്നെ സിപിഐ നിലപാട് എടുത്തു കഴിഞ്ഞെന്നും പിന്നോട്ട് പോകാൻ ആകില്ലെന്നും ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം.
പിഎം ശ്രീ കരാറിൽ ഒപ്പിടാതെ ഫണ്ട് കിട്ടാത്ത സാഹചര്യമാണുള്ളത്. ഒപ്പിട്ടാലും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) കാര്യത്തില്‍ മെല്ലെപ്പോക്ക് നടത്താമെന്നും മുഖ്യമന്ത്രി നിർദേശം വെച്ചു. ഉടൻ വ്യവസ്ഥകൾ നടപ്പേക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി വാദിച്ചതായി അറിയുന്നു. ഇക്കാര്യം എൽഡിഎഫില്‍ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചതായി പറയുന്നു.
















