ന്യൂദല്‍ഹി: വന്ദേമാതരം എന്നും പ്രചോദനമാണെന്നും ദേശീയഗീതത്തിന്റെ 150-ാം വാര്‍ഷികം അവിസ്മരണീയമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിന്റെ 127-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ ഏഴിന്, വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം 1896ല്‍ രവീന്ദ്രനാഥ ടാഗോറാണ് ആദ്യമായി ആലപിച്ചത്. വന്ദേമാതരത്തിന്റെ മഹത്വത്തെ ഉദ്ഘോഷിക്കാന്‍ ഏവരും സ്വമേധയാ ശ്രമിക്കണം. വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ #Vandemataram150 എന്ന കുറിപ്പോടെ അയക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ ദേശീയഗീതമാണ് വന്ദേമാതരം. ഹൃദയങ്ങളില്‍ വികാരങ്ങളുടെ ഒരു തിരമാല ഉണര്‍ത്തുന്ന ഗാനം. വന്ദേമാതരം എന്ന ഒറ്റ വാക്കില്‍ വളരെയധികം ഉണര്‍വും ഊര്‍ജ്ജവും അടങ്ങിയിരിക്കുന്നു. സ്വാഭാവികമായും അത് ഭാരതാംബയുടെ വാത്സല്യം നമുക്ക് പകര്‍ന്ന് തരുന്നു. ഭാരതാംബയുടെ മക്കള്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നു. വിഷമഘട്ടങ്ങളില്‍, വന്ദേമാതരം എന്ന മന്ത്രം ചൊല്ലുന്നത് 140 കോടി ഭാരതീയരുടെ മനസില്‍ ഐക്യത്തിന്റെ ഊര്‍ജ്ജം പകരുന്നു.
ദേശസ്നേഹം, ഭാരതാംബയോടുള്ള സ്നേഹം എന്നിവ വാക്കുകള്‍ക്ക് അതീതമായ ഒരു വികാരമാണെങ്കില്‍, ആ അദൃശ്യമായ വികാരത്തിന് മൂര്‍ത്തമായ ശബ്ദം നല്‍കുന്ന ഗീതമാണ് വന്ദേമാതരം. നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍പെട്ട ഭാരതത്തിന് പുതുജീവന്‍ പകരാനാണ് ബങ്കിം ചന്ദ്ര ചതോപാധ്യായ ഈ ഗീതം രചിച്ചത്.
19-ാം നൂറ്റാണ്ടില്‍ എഴുതിയതാകാം, പക്ഷേ അതിന്റെ ആത്മാവ് ഭാരതത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള അനശ്വരബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. വന്ദേമാതരത്തിലൂടെ ദശലക്ഷക്കണക്കിന് നാട്ടുകാരുടെ മനസില്‍ ദേശസ്നേഹത്തിന്റെ അപാരമായ അലയൊലികള്‍ അനുഭവപ്പെട്ടു. തലമുറകളായി ആ വരികളില്‍ ഭാരതത്തിന്റെ ഓജസ്സും തേജസ്സുമുള്ള ഒരു രൂപം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സുജലാം, സുഫലാം, മലയജ ശീതളാം, സസ്യശ്യാമളം, മാതരം! വന്ദേമാതരം!. അത്തരമൊരു ഭാരതത്തെ നാം കെട്ടിപ്പടുക്കണം. ഈ ശ്രമങ്ങളില്‍ വന്ദേമാതരം എപ്പോഴും നമ്മുടെ പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
















