യുഎന്‍ (വാഷിംഗ്ടണ്‍) : പാക് അധീന കശ്മീരിലെ (PoK) ജനങ്ങൾ പാകിസ്ഥാൻ സൈന്യത്തിനെതിരെ തുറന്ന കലാപത്തിലാണെന്ന് തുറന്നടിച്ച് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി പർവ്വതനേനി ഹരീഷ്. പാകിസ്ഥാൻ നടത്തുന്ന സൈനിക ആധിപത്യം, അടിച്ചമർത്തൽ, ക്രൂരത, വിഭവങ്ങളുടെ ചൂഷണം എന്നിവയ്‌ക്കെതിരെയാണ് അവിടുത്തെ ജനങ്ങളുടെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. യുഎൻ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്‌ട്രസഭയില്‍ ജമ്മുകശ്മീരിനെക്കുറിച്ച് നടന്ന തുറന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.
പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധിന കശ്മീര്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും പര്‍വ്വതനേനി ഹരീഷ് ആവശ്യപ്പെട്ടു. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശം ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമായി നിലനിൽക്കുന്നുവെന്നും അത് എന്നും അങ്ങിനെത്തന്നെ നിലനിൽക്കുമെന്നും പര്‍വ്വതനേനി ഹരീഷ് പറഞ്ഞപ്പോള്‍ അത് മുഴുവന്‍ ഇന്ത്യക്കാരെയും വികാരാര്‍ദ്രരാക്കി. ജമ്മു കശ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങൾക്കും ഭരണഘടനയ്‌ക്കും അനുസൃതമായി അവരുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നുണ്ടെന്നും എന്നാൽ ജനാധിപത്യപരമായ ഈ ആശയങ്ങൾ പാകിസ്ഥാന് അന്യമാണെന്നും ഹരീഷ് പരിഹസിച്ചു.
















