പാറ്റ്‌ന: അധികാരം കിട്ടിയാൽ 20 ദിവസത്തിനകം തൊഴിൽ ഉറപ്പിക്കാൻ നിയമം, വഖ്ഫ് നിയമം റദ്ദാക്കും, കേന്ദ്രം ബീഹാറിനെ 11 വർഷമായി അവഗണിച്ചു, തുടങ്ങി ഇല്ലാത്ത കാര്യങ്ങളും നടക്കാത്ത വാഗ്ദാനങ്ങളും നൽകി ബീഹാറിൽ ഇൻഡി സഖ്യം ചരടുപൊട്ടിയ പട്ടം പോലെ. നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകിട്ടി ജയിക്കാൻ നോക്കുന്ന, കൊള്ളക്കാരുടെയും കുറ്റവാളികളുടെയും കൂട്ടിക്കെട്ടാണ് ഇൻഡി മുന്നണിയെന്ന് ബിജെപിയും എൻഡിഎയും. ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്.
എൻഡിഎ-ബിജെപി നേതാക്കളുടെ വൻ നിരയാണ് പ്രചാരണത്തിന്. എന്നാൽ, മുഖ്യമന്ത്രിയാകാനുള്ള മോഹത്തിൽ ആരും കൂട്ടില്ലെങ്കിലും ഒറ്റയ്‌ക്ക് പരിശ്രമിക്കുകയാണ് ആർജെഡിയുടെ തേജസ്വി യാദവ്. ലല്ലുപ്രസാദിന് പ്രചാരണത്തിനിറങ്ങാനാവില്ല. കോൺഗ്രസിൽനിന്ന് ഉന്നത നേതാക്കളാരുമില്ല. അശോക് ഗെഹ്‌ലോട്ടാണ് ഇപ്പോൾ പരിപാടികളിലുള്ളത്.
പ്രധാനമന്ത്രിയുടെ വൻ സ്വാധീനം ഇൻഡി സഖ്യത്തെയും ആർജെഡിയേയും വിറളിപിടിപ്പിച്ചിട്ടുണ്ട്. മോദിക്കെതിരേയാണ് അതുകൊണ്ട് തേജസ്വി യാദവ് പ്രസംഗിക്കുന്നത്. എന്നാൽ 11 വർഷത്തിനിടെ കേന്ദ്രം ബീഹാറിന് ഒന്നും, നൽകിയില്ല എന്ന് പ്രസംഗിക്കുമ്പോൾ സ്വന്തം പാർട്ടിക്കാരായ കേൾവിക്കാരിൽനിന്നുപോലും അനുകൂല പ്രതികരണമില്ല.
വഖഫ് നയമം അധികാരം കിട്ടിയാൽ റദ്ദാക്കുമെന്ന് പ്രസംഗിച്ച ആർജെഡി നേതാവിനോട് എൻഡിഎ നേതാവ് ചിരാഗ് പാസ്വാൻ ചോദിക്കുന്നത് ഇങ്ങനെയാണ്: ശരി, ആർജെഡി വിജയിച്ചൽ ഒരു മുസ്ലിമിനെ മുഖ്യമന്ത്രിയാക്കുമോ.
നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൊണ്ട് വിജയിക്കാമെന്നാണ് ആർജെഡി കരുതുന്നതെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദ വിമർശിച്ചു.
ഖഗാറിയയിൽ നടന്ന തെരഞ്ഞെടുപ്പുപ്രചാരണത്തിൽ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും അത് ബീഹാറിലുണ്ടാക്കിയ വികസനവും അമിത് ഷാ എണ്ണിപ്പറഞ്ഞു.
















