തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നിൽ നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപ നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നമ്മുടെ കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു നീക്കത്തിനും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. എൻ ഇ പിയുടെ പേരിൽ പണം നഷ്ടപ്പെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കാശ് നഷ്ടപ്പെടാതിരിക്കാൻ ഞാൻ നയം മാറ്റി. ഇടത് മുന്നണി കാലത്തിന് അനുസരിച്ച് വിദ്യാഭാസ കാര്യത്തിൽ നയം മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലഘട്ടത്തിന് അനുസരിച്ച് നയങ്ങളിൽ മാറ്റമുണ്ടാകും. ഇത് എൻ ഇ പിയിൽ മാത്രമല്ല. ലോകബാങ്ക്, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ കാലത്തിലും ഒരു കാര്യത്തിൽ പിടിച്ചു തൂങ്ങി നിൽക്കാൻ പറ്റില്ല. നിങ്ങൾ തരുമോ പണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. പിഎം എന്നാണ് പേര് വെക്കുന്നത് അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ ഇല്ല. ഇക്കാര്യത്തിൽ ഉറപ്പ് കിട്ടിയുണ്ടെന്നും മന്ത്രി പറഞ്ഞു. പാഠപുസ്‌തകങ്ങളിൽ എന്തെങ്കിലും മാറ്റം ധാരണാ പാത്രത്തിൽ ഇല്ല. അത് പൂർണമായും സംസ്ഥാന സർക്കാരിന്റെ കയ്യിലാണ്. പദ്ധതിയിൽ ഒപ്പിടാഞ്ഞതിനാൽ കേരളത്തിന് 1158.13 കോടി രൂപ നഷ്ടമായി. ഒപ്പിട്ടതിലൂടെ ഇനി1476 കോടി ലഭിക്കും. പണം കിട്ടാത്തത് ഭിന്നശേഷി കുട്ടികളെ കാര്യമായി ബാധിക്കുന്നു. പെൺകുട്ടികളുടെ അലവൻസിനെ ബാധിക്കുന്നു.യൂണിഫോം പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുന്നു.
മറ്റു വകുപ്പുകളും സമാനമായി കേന്ദ്രത്തിൽ നിന്ന് വിവിധ പദ്ധതികളിലായി പണം വാങ്ങിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ്, ഭക്ഷ്യ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ ഇതിൽ പെടുന്നു. നയത്തിൽ ഞങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നതിനാലാണ് പദ്ധതിയെ എതിർത്തത്. അത് നേരിട്ട് കേന്ദ്രമന്ത്രിയുമായിചർച്ച ചെയ്തു. ഇത് സംബന്ധിച്ച് ഒരു കത്ത് കൊടുത്തത്തിന്റെ അടിസ്ഥാനത്തിലാണ് പണം ലഭിച്ചത്.
സമരം നടത്താൻ പോകുന്ന പ്രതിപക്ഷ നേതാവ് ആദ്യം നയം നടപ്പാക്കുന്ന കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളോട് ഇക്കാര്യം ചോദിക്കണമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.
















