മുംബൈ: 1993ലെ മുംബൈ സ്‌ഫോടനം തടയാൻ നടൻ സഞ്ജയ് ദത്തിന് കഴിയുമായിരുന്നുവെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. സഞ്ജയ് ദത്തിന് ആക്രമണത്തിന് മുൻപ് ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും, അത് പൊലീസിനെ അറിയിച്ചിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്നും നികം അഭിപ്രായപ്പെട്ടു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
1993 മാർച്ച് 12ന് മുംബൈയിൽ നടന്ന സ്‌ഫോടന പരമ്പരകളിൽ 250ലധികം പേർ കൊല്ലപ്പെട്ടത്. ഈ കേസിൽ അബു സലേം ഉൾപ്പെടെയുള്ള അധോലോക ഭീകരവാദികൾക്കെതിരെ വൻ അന്വേഷണങ്ങളായിരുന്നു നടന്നത്.ഈ സംഭവത്തിലാണ് വെളിപ്പെടുത്തൽ. ‘സഞ്ജയ് ദത്തിന് ആയുധങ്ങളോട് വലിയ ഭ്രമമുണ്ടായിരുന്നു. അബു സലേം ആയുധങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയപ്പോൾ ദത്ത് ഒരു AK-56 റൈഫിൾ സ്വന്തമായി സൂക്ഷിച്ചു. ബാക്കി ആയുധങ്ങൾ തിരികെ അയച്ചു. അന്ന് തന്നെ അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചിരുന്നെങ്കിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം തടയാനാകുമായിരുന്നു,- നികം വ്യക്തമാക്കി.
‘അദ്ദേഹം വിവരങ്ങൾ പങ്കുവെച്ചിരുന്നെങ്കിൽ അന്വേഷണം നേരത്തെ തന്നെ തുടങ്ങാമായിരുന്നു. ദത്തിന് അന്ന് വലിയ ഉത്തരവാദിത്വമുണ്ടായിരുന്നു,’ എന്നായിരുന്നു നികം പറഞ്ഞത്. 1993 മുംബൈ സ്‌ഫോടന കേസിൽ ടെററിസം ആൻഡ് ഡിസ്രപ്റ്റീവ് ആക്ടിവിറ്റീസ് (ടാഡ) നിയമപ്രകാരം സഞ്ജയ് ദത്തിനെതിരെ കേസെടുത്തിരുന്നു.
എന്നാൽ, പിന്നീട് ഭീകരത ആരോപണങ്ങളിൽനിന്ന് അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും, അനധികൃതമായി ആയുധം സൂക്ഷിച്ചതിന് ശിക്ഷ വിധിച്ചിരുന്നു. കോൺഗ്രസ് എംപിയും നടനുമായിരുന്ന സുനിൽ ദത്തിന്റെ മകനായതിനാൽ വലിയ രാഷ്‌ട്രീയ കോളിളക്കങ്ങളാണ് സംഭവത്തിൽ ഉണ്ടായത്.
















