തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൂപതി മുർമ്മുവിന്റെ ശബരിമല സന്ദർശത്തിനിടെ ഹെലിപ്പാഡിൽ ഹെലികോപ്റ്റർ ടയർ താഴ്ന്ന സംഭവം ഗൗരവതരമായ സുരക്ഷാ വീഴ്ച. സംസ്ഥാന സർക്കാർ രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിന് വേണ്ടത്ര ഗൗരവം കൊടുക്കാഞ്ഞതുതന്നെയാണ് ഈ സംഭവത്തിന് കാരണമെന്ന് വ്യക്തമാകുകയാണ്. രാഷ്‌ട്രപതിയോടും രാഷ്‌ട്രീയ-സാമൂഹ്യ പക്ഷപാതം പുലർത്തിയതിന്റെ ഫലമാണിതെന്ന വ്യാഖ്യാനത്തിനു മുന്നിൽ ന്യായീകരണം തേടുകയാണ് സർക്കാരും സർക്കാർ അനുകൂലികളും.
രാഷ്‌ട്രപതി സ്ഥാനാർത്ഥിയായിരിക്കെ ദ്രൗപതി മുർമ്മു എന്ന പിന്നാക്ക വനിതാ സ്ഥാനാർത്ഥിയോടു കൈക്കൊണ്ട രാഷ്‌ട്രീയ സമീപനം രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിനോടും തുടരുന്നില്ലേ എന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ സംഭവത്തിനു പിന്നിലെ സർക്കാർ നടപടി ക്രമങ്ങൾ.
കടുത്ത വീഴ്ച
രാഷ്‌ട്രപതി സർവസൈന്യാധിപസ്ഥാനത്താണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷാ സംവിധാനമുള്ള വ്യക്തിയാണ് രാഷ്‌ട്രപതി. ദ്രൗപതി മുർമ്മുവിന്റെ ശബരിമല സന്ദർശനം ഒരു മാസത്തിനു മുമ്പേ സംസ്ഥാന സർക്കാരിന് അറിയാവുന്ന വിഷയമാണ്. അതനുസിരിച്ചുള്ള ഒരുക്കങ്ങൾ സർക്കാർ നടത്തേണ്ടതാണ്. സംസ്ഥാനത്ത് തുലാവർഷം വരുന്നകാര്യം അറിയാത്തതല്ല. ഇത്തവണ ഒട്ടേറെ മുന്നറിയിപ്പുകൾ രണ്ടാഴ്ച മുൻപേ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകിയിട്ടുള്ളതാണ്. അപ്പോൾ രാഷ്‌ട്രപതിയുടെ സന്ദർശനം സംബന്ധിച്ച ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താഞ്ഞത് എന്തുകൊണ്ടാണ്, ആരുടെ തീരുമാനമാണ്, ആർക്കാണ് വീഴ്ച പറ്റിയത് എന്ന ചോദ്യം ഉയരുന്നു.
പ്ലാൻ ബിക്ക് തയാറെടുപ്പില്ല
രാഷ്‌ട്രപതിയെപ്പോലുള്ള ഉന്നതർ സന്ദർശിക്കുമ്പോൾ സുരക്ഷാ കാര്യത്തിൽ, യാത്രയിൽ തുടങ്ങി എല്ലാ കാര്യത്തിലും രണ്ടു പ്ലാനുകളെങ്കിലും ഉണ്ടാക്കാറുമുണ്ട്. രാഷ്‌ട്രപതി ഹെലികോപ്റ്ററിലാണ് വരുന്നതെന്നറിയാമായിരിക്കെ രണ്ട് മാർഗ്ഗങ്ങളും അതിനുള്ള ഒരുക്കങ്ങളും നടത്താൻ പിണറായി സർക്കാർ തയാറാകാഞ്ഞതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നുണ്ട്.
കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നു
കാലാവസ്ഥ അനുകൂലമല്ലെങ്കിൽ, അപ്രതീക്ഷിത സാഹചര്യങ്ങളുണ്ടായാൽ കൈക്കൊള്ളേണ്ട നടപടിയും സർക്കാർ സ്വീകരിച്ചില്ല. കാലാവസ്ഥാ പ്രശ്‌നങ്ങളെ തുടർന്ന് മൂന്നു ജില്ലകളിൽ രണ്ടു ദിവസമായി പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനമാണ്. പത്തനംതിട്ട പൊതുവേ കാറ്റും മഴയും കാലാവസ്ഥാ പ്രശ്‌നങ്ങളും ഏറ്റവും ബാധിക്കുന്നിടവും. എന്നിട്ടും വേണ്ട കരുതലെടുത്തില്ല.
പിഡബ്ല്യുഡി എന്തുചെയ്തു?
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനറിയാത്തതല്ല, 24 മണിക്കൂർ കൊണ്ട് കോൺക്രീറ്റ് ഉണങ്ങിയാലും ഹെലി കോപ്റ്റർപോലെ, 6000 കിലോയിലേറെ ഭാരമുള്ള ചലിക്കുന്ന വസ്തു ഇറക്കാൻ ആ കോൺക്രീറ്റ് സംവിധാനം പോരാ എന്നശാസ്ത്രം. രാഷ്‌ട്രപതിയുടെ വാഹനം ഇറങ്ങാൻ പ്രമാടത്ത് തയാറാക്കിയ താൽക്കാലിക ഹെലികോപ്റ്റർ നിർമ്മിച്ചത് ആരായാലും അതിന് മേൽനോട്ടം വഹിക്കേണ്ടതും ഉപദേശം കൊടുക്കേണ്ടതും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്. അവർ അത് ചെയ്തില്ല എന്നത് വ്യക്തമാണ്.
സൈന്യസഹായം തേടിയില്ല
എന്നാൽ, അടിയന്തിര സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് സംസ്ഥാന സർക്കാരിന് സൈന്യത്തിന്റെ സഹായം തേടാവുന്നതാണ്. പ്രളയംപോലുള്ള ഘട്ടങ്ങളിൽ പോലും സൈനികരാണ് സാഹചര്യങ്ങൾ അനുകൂലമാക്കി മാറ്റുന്നത്. എന്നാൽ, പ്രളയത്തിൽ സഹായിക്കാൻ വന്ന സൈന്യത്തെ പ്രവർത്തിക്കാൻ അനുവദിക്കാഞ്ഞ പിണറായി സർക്കാർ സർവസൈന്യാധിപന്റെ സുരക്ഷാ കാര്യത്തിലും ‘പട്ടാളവിരുദ്ധ’നിലപാടെടുത്തതായാണ് വ്യക്തമാകുന്നത്.
രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്ത് രാഷ്‌ട്രപതി ഇറങ്ങിയ ശേഷമാണ് കോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നത് എന്ന് വിശദീകരണമുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കാഞ്ഞത് ഭാഗ്യമായെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ന ചോദ്യം ഞെട്ടിക്കുന്നതാണ്. എന്നാൽ, സംഭവിച്ചത് അബദ്ധവും ശ്രദ്ധക്കുറവുമായിരിക്കെ, വിഡ്ഢിത്തമായ ന്യായീകരണങ്ങൾ പറയുകയാണ് സംസ്ഥാന അധികൃതർ.
അന്വേഷണം തുടങ്ങി
ഇത് വിശദമായ അന്വേഷണത്തിനും പരിശോധനകൾക്കും നിർബന്ധിക്കുകയാണ്. അന്വേഷണം വന്നാൽ ജില്ലാ ഭരണാധികാരികൾ, സംസ്ഥാന ആഭ്യന്ത വകുപ്പ് ഉദ്യോഗസ്ഥർ, മന്ത്രിസഭ അടക്കം സമാധാനം പറയേണ്ടിവരുന്ന വലിയ ഗുരുതര വിഷയമാണ് ഇത്. കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികൾ സംഭവത്തിൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്, അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
















