ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഉടൻ വീഴുമെന്ന് ബിജെപി നേതാവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ ആർ. അശോക. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ വർഷം നവംബറിലോ ഡിസംബറിലോ വീഴുമെന്നും പുതിയ മുഖ്യമന്ത്രിയെ നിയമിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. സർക്കാർ ട്രഷറി ശൂന്യമാണ് അതുകൊണ്ടാണ് നവംബർ അല്ലെങ്കിൽ ഡിസംബറോടെ സിദ്ധരാമയ്യ സ്ഥാനം ഒഴിയുമെന്ന് ഉറപ്പായത്. ഈ കാരണങ്ങൾ കൊണ്ടാണ് ഇവർ ഒരു കാരണവുമില്ലാതെ ആർഎസ്എസിനെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി പ്രിയങ്ക് ഖാർഗെയും ഇത് ഒരു പദ്ധതിയുടെ ഭാഗമായി ചെയ്യുന്നതാണെന്ന് ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒന്നും ശേഷിക്കാത്തപ്പോൾ കോൺഗ്രസ് നേതാക്കൾ ആർഎസ്എസിനെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
കോൺഗ്രസ് സർക്കാരിന്റെ ഈ ധാർഷ്ട്യം പൊതുതാൽപ്പര്യത്തിന് വേണ്ടിയുള്ളതല്ലെന്നും വ്യവസായ മേഖലയിലെ ആളുകളോട് അതേ ധാർഷ്ട്യം കാണിക്കുന്നുണ്ടെന്നും അശോക പറഞ്ഞു. ഇതുകൊണ്ടാണ് പല വ്യവസായങ്ങളും കർണാടകയിൽ നിക്ഷേപം നടത്തുന്നതിന് പകരം മറ്റിടങ്ങളിലേക്ക് പോകുന്നതെന്നും അശോക് കുറ്റപ്പെടുത്തി. ഇപ്പോൾ ഈ പ്രശ്നങ്ങളെല്ലാം മറച്ചുവെക്കാനാണ് ആർഎസ്‌എസിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.
ഇതിനു പുറമെ പാകിസ്ഥാനെ പ്രശംസിക്കുന്നവരെ കോൺഗ്രസ് സർക്കാർ പിന്തുണയ്‌ക്കുകയും ‘ഭാരത് മാതാ കീ ജയ്’ പറയുന്നവരെ എതിർക്കുകയും ചെയ്യുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു.
















