ഏദെന്‍: യെമന്‍ തലസ്ഥാനമായ സനായില്‍ ഐക്യരാഷ്‌ട്ര സംഘടനാ ജീവനക്കാരെ ഹൂതികള്‍ തടഞ്ഞുവെച്ചു. സന ഹദ്ദയിലുള്ള മേഖലാ ഓഫീസിലെ 20 ജീവനക്കാരെയാണ് തടഞ്ഞത്. യെമന്‍ സ്വദേശികളായ 5 ജീവനക്കാരെയും മറ്റു രാജ്യക്കാരായ 15 ജീവനക്കാരെയുമാണ് തടഞ്ഞുവച്ചത്. പിന്നീട് ഇവരില്‍ 11 പേരെ ഹൂതികള്‍ വിട്ടയച്ചു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് വിട്ടത്.
ലോക ഭക്ഷ്യ പദ്ധതി, യുനിസെഫ്, മാനുഷിക കാര്യങ്ങളുടെ ഏകോപനം എന്നിങ്ങനെ ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുള്ള വിവിധ ഏജന്‍സികളിലെ ജീവനക്കാരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഇവരുടെ ഫോണ്‍, സെര്‍വറുകള്‍, കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും ഹൂതികള്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ഹൂതി ഇന്റലിജെന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിനുള്ളില്‍ തന്നെ നിലയുറപ്പിച്ചിട്ടുമുണ്ട്. തടവിലാക്കിയ ജീവനക്കാരെ അവര്‍ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് മറ്റ് രാജ്യാന്തര ഏജന്‍സികളോടും വിദേശ എംബസികളുമായി ബന്ധമുണ്ടെന്നും ചാരന്മാരാണെന്നും ഹൂതികള്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെ യുഎന്‍ ശക്തമായി നിഷേധിച്ചു. എത്രയും പെട്ടന്ന് പ്രശ്നം പരിഹരിച്ച് ജീവനക്കാരെ വിട്ടയക്കുന്നതിനായി ഹൂതികളുമായി ആശയവിനിമയം നടത്തിവരികയാണെന്നും യുഎന്‍ വക്താവ് ജീന്‍ അലം പറഞ്ഞു. ഇതിനുമുമ്പും യുഎന്‍ ജീവനക്കാരടക്കം അമ്പതോളം പേരെ ഹൂതികള്‍ തടവിലാക്കിയിട്ടുണ്ട്.
















