ലഖ്നൗ :ജീവിതത്തില്‍ എളുപ്പം മറക്കാവുന്നതല്ല അയോധ്യയില്‍ ദീപാവലി നാളില്‍ മിഴി തെളിയ്‌ക്കുന്ന ആ ദീപക്കാഴ്ച. കണ്ണെത്താദൂരത്തോളം ഇരുട്ടില്‍ തെളിയുന്ന ദീപപ്രഭാപൂരം. അയോധ്യയിലെ മഹാ ആരതി എന്നാണ് ഇത് അറിയപ്പെടുന്നത്.
രാവണനെ ജയിച്ച് അയോധ്യയിലേക്ക് മടങ്ങിയെത്തുന്ന ശ്രീരാമന് വേണ്ടിയാണ് പണ്ട് ജനങ്ങള്‍ മണ്‍ചെരാതുകള്‍ തെളിയിച്ചത്. തിന്മയ്‌ക്ക് മേല്‍ നന്മയുടെ വിജയമായും ഇരുട്ടിന് മേല്‍ വെളിച്ചത്തിന്റെ വിജയമായും ആണ് ഇതിനെ കണക്കാക്കുന്നത്.
സരയൂ നദിയുടെ 56 കല്‍പടവുകളില്‍ തെളിയുന്ന ദീപസഞ്ചയം. അയോദ്ധ്യയിൽ ദീപാവലിയോടനുബന്ധിച്ച് ഇക്കൂറി ഈ മഹാആരതിയ്‌ക്ക് പേരിട്ടിരിക്കുന്നത് ‘ഭവ്യ ദിവ്യ നവ്യ ദീപോത്സവ് 2025 എന്നാണ്. വേദാചാര്യന്മാര്‍ തൊട്ട് സാധാരണക്കാര്‍ വരെ പങ്കാളികളാകുന്നതാണ് ഈ ദീപോത്സവം. വൈദ്യുതി വെളിച്ചങ്ങള്‍ മിഴിപൂട്ടുന്ന ഇരുട്ടില്‍ പ്രകൃതിദത്തമായ ദീപം നിറച്ച ചെരാതുകള്‍…26 ലക്ഷത്തോളം….
2,100-ലധികം വേദാചാര്യന്മാരും സാധകരും പങ്കെടുത്തു. പതിനായിരക്കണക്കിന് സാധാരണക്കാരും തെളിക്കാന്‍ എത്തി. ഇതോടെ സരയുവിൽ തെളിഞ്ഞ മഹാ ആരതി ഒരു അത്യപൂര്‍വ്വ ദൃശ്യവിരുന്നായി. ഒരിയ്‌ക്കലും മറക്കാനാവാത്ത പ്രകാശത്തിന്റെ നദിയായി സരയൂ മാറിയിരിക്കുന്നു..
















