ഭോപാല്‍ : ദീപാവലി ദിനത്തില്‍ ലവ് ജിഹാദിനെതിരെ ഉപദേശവുമായി ബിജെപി നേതാവ് പ്രഗ്യ സിങ്ങ് താക്കൂര്‍. നമ്മുടെ മൂല്യങ്ങൾ പിന്തുടരാത്ത, പ്രായമുള്ളവരെ ബഹുമാനിക്കാത്ത, വീട്ടിൽ നിന്നും ഒളിച്ചോടാൻ തയ്യാറായി നിൽക്കുന്ന പെൺകുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സാധ്വി കൂടിയായ പ്രജ്ഞ സിങ്ങ് താക്കൂര്‍ ഹിന്ദു മാതാപിതാക്കളെ ഉപദേശിച്ചു.
“അത്തരം പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്ത് വിടരുത്. അടിച്ചോ, സ്നേഹിച്ചോ, പറഞ്ഞ് മനസിലാക്കിയോ തടയണം, അവരെ വീടു വിടാൻ അനുവദിക്കരുത്. പെൺകുട്ടികളെ കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ വിട്ടുകൊടുക്കരുത്.” – ലവ് ജിഹാദിന് കീഴ്പ്പെട്ടാല്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ക്രൂരമായ വിധിയെക്കുറിച്ച് സൂചിപ്പിച്ച് പ്രജ്ഞ പറഞ്ഞു.
‘നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെയും തീര്‍ച്ചയായും ശിക്ഷിക്കണം. പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍, നമ്മളെ അനുസരിക്കാതിരുന്നാല്‍ അവളെ അടിക്കാന്‍ മടി കാണിക്കരുത്. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ല. നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം’- ബിജെപി നേതാവ് പറഞ്ഞു. മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ് എന്നാണ് പ്രജ്ഞയുടെ വാദം.
















