ബെംഗളൂരു : പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിനിടെ വീണ്ടും വൈറലായി മുസ്കാൻ ഖാന്റെ വാക്കുകൾ. കർണാടകയിലെ ഹിജാബ് വിവാദങ്ങൾക്കിടയിൽ ഉഡുപ്പിയിലെ കോളേജിൽ ‘അളളാഹു അക്ബർ’ വിളിച്ച മുസ്‌കാൻ ഖാനെ അന്ന് ഇസ്ലാമിസ്റ്റുകൾ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനൊക്കെ ശേഷം മുസ്കാൻ ഖാൻ കോളേജ് പഠനം നിർത്തി . അന്നത്തെ സംഭവത്തിനു മാസങ്ങൾക്ക് ശേഷം മുസ്കാൻ ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.
‘ അന്നത്തെ സംഭവത്തിനു ശേഷം കുറെ പേർ അഭിനന്ദിച്ചു , സോഷ്യൽ മീഡിയയിൽ മീമുകളായി , വിദേശത്ത് പഠിക്കാനുള്ള ഓഫറുകൾ ലഭിച്ചു . അള്ളാഹു ഒരുപാട് ബഹുമാനവും പ്രശസ്തിയും നൽകി. എന്നാൽ പിന്നീട് ബന്ധുക്കൾ തന്നെ കോളേജിൽ പഠിക്കാൻ അയക്കരുതെന്ന് പറഞ്ഞുവെന്നും ‘ – മുസ്കാൻ ഖാൻ പറഞ്ഞു .
കർണാടകയിലെ മാണ്ഡിയയിലാണ് താൻ താമസിക്കുന്നത് . ഞങ്ങൾ മുൻപ് ഒരിക്കലും ബുർഖ ധരിച്ച് സ്കൂളിലോ കോളേജിലോ പോയിട്ടില്ല. ഞങ്ങൾ വീട്ടിൽ വച്ച് ബുർഖ ധരിക്കാറുണ്ടായിരുന്നു. പിതാവിന് തന്നെ കോളേജിൽ അയച്ച് പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹം . എന്റെ കൂടെയുള്ള പെൺകുട്ടികളിൽ ഭൂരിഭാഗവും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം ഉപേക്ഷിച്ചു. അവർ വിവാഹിതരായി, പക്ഷേ ഞാൻ കോളേജിൽ പ്രവേശിച്ചു, കാരണം പഠനവും കുടുംബവും ഞങ്ങൾക്ക് എല്ലാം ആയിരുന്നു. രാഷ്‌ട്രീയവുമായും ലൗകികതയുമായും യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
അന്ന് കോളേജിൽ നടന്ന കാര്യങ്ങൾ കണ്ട് എല്ലാവരും എന്നെ കുറിച്ച് അഭിപ്രായം പറഞ്ഞു. എന്നാൽ എന്തിനാണ് കോളേജിലേക്ക് അയച്ചതെന്നാണ് ബന്ധുക്കൾ വീട്ടുകാരോട് ചോദിച്ചത് . പിന്നാലെ ബഹളമായി , എന്താണ് ഇതിന്റെയൊക്കെ ആവശ്യം…? എന്നൊക്കെ ചോദിച്ചു . വീട്ടിലെ അംഗങ്ങളെല്ലാം ഭയന്നു. കുറേ മാസങ്ങളായി ഞങ്ങൾ ഉറങ്ങിയില്ല, ഭക്ഷണം പോലും കഴിച്ചില്ല, എന്തിനാ ഇങ്ങനെ ചെയ്തതെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ആദ്യമൊക്കെ പിതാവ് എനിക്കൊപ്പം നിന്നു . പക്ഷേ പിന്നീട് കോളേജിൽ അയക്കുന്നത് നിർത്തിയെന്നും മുസ്കാൻ പറഞ്ഞു .
ഞാനും എന്റെ കുടുംബവും മാത്രം ബന്ധുക്കൾക്കിടയിൽ ഒറ്റപ്പെട്ടു. ഒരു വിഭാഗം എനിക്കെതിരെ തിരിഞ്ഞിരുന്നു. സ്വന്തം ആളുകൾ തന്നെ ഞങ്ങളെ ശപിച്ചുകൊണ്ടിരുന്നു. അവർ അച്ഛനെ കളിയാക്കാറുണ്ടായിരുന്നു. പല ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്നും മുസ്കാൻ പറഞ്ഞു.
















