വാഷിംഗ്ടണ്‍: 1991ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിനെതിരെ യുഎസ് ടോമഹോക് മിസൈല്‍ ഉപയോഗിച്ചിരുന്നു. 1000 മൈലില്‍ അധികം ദൂരത്തില്‍ വരെ പറന്ന് ചെന്ന് ലക്ഷ്യസ്ഥാനത്ത് വന്‍സ്ഫോടനം നടത്താന്‍ ടോമഹോക് മിസൈലിന് സാധിക്കും. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഒരു ചെറിയ ജെറ്റ് എഞ്ചിനാണ് ടോമഹോക് മിസൈലിനെ ചലിപ്പിക്കുന്നത്.
ശബ്ദത്തേക്കാള്‍ സാവധാനത്തില്‍ പറക്കുന്ന സബ്സോണിക് മിസൈല്‍ ആണ് ടോമഹോക്. അതിന്റെ അരികില്‍ പിടിപ്പിച്ചിട്ടുള്ള ചിറകുകള്‍ മിസൈലിനെ ഉയര്‍ന്നുപൊങ്ങാന്‍ സഹായിക്കുന്നു. ഉക്രൈനില്‍ നിന്നും ഈ മിസൈല്‍ അയച്ചാല്‍ റഷ്യയുടെ തലസ്ഥാനമായ മോസ്കോ വരെ എത്തിച്ചേരാന്‍ കഴിയും. മണിക്കൂറില്‍ 550 മൈല്‍ വരെ വേഗതയില്‍ ഈ മിസൈലിന് കുതിക്കാന്‍ സാധിക്കും. ഭൂമിനിരപ്പിനോട് ചേര്‍ന്ന് പറക്കുന്ന ക്രൂയിസ് മിസൈല്‍ ആണെന്നതിനാല്‍ റഷ്യയ്‌ക്ക് ഇതിനെ തകര്‍ക്കാനും ബുദ്ധിമുട്ടാകും.
ടോമഹോക് മിസൈല്‍ ലഭിച്ചാല്‍ റഷ്യയുടെ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ഉക്രൈന്‍ പറയുന്നത്. ഇത് റഷ്യയുടെ ആക്രമണ ശേഷി പൂര്‍ണ്ണമായും തകര്‍ക്കും. യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ യുഎസിനെ ഈ യുദ്ധത്തില്‍ മുന്‍നിരയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ആദ്യം യുഎസിന്റെ ടോമഹോക് അചച്ചാല്‍ പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ ആയുധശേഖരങ്ങളെടുത്ത് പ്രയോഗിക്കും. ഇതോടെ റഷ്യയെ എന്നെന്നേക്കുമായി തീര്‍ക്കുക എന്നതാണ് ലക്ഷ്യം.
25 ലക്ഷം ഡോളര്‍ ആണ് ഒരു ടോമഹോക് മിസൈലിന്റെ വില. റഷ്യയെ തീര്‍ക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണ് ടോമഹോക് മിസൈല്‍ ഉക്രൈന് നല്‍കാനുള്ള തീരുമാനമെന്ന് റഷ്യ സംശയിക്കുന്നു. അതുകൊണ്ടാണ് ടോമഹോക് നല്‍കിയാല്‍ റഷ്യയുടെ യുഎസുമായുള്ള ബന്ധത്തിന്റെ രീതി മാറുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മിക്കവാറും ആണവായുധപ്രയോഗങ്ങളിലേക്ക് വരെ റഷ്യ നീങ്ങാന്‍ സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ അത് ഒരു മൂന്നാം ലോകമഹായുദ്ധമായി മാറും.
അതിന് മുന്നോടിയായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ സമാധാനം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. റഷ്യയുടെ ചങ്ങാതിയാണ് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. ഇതും റഷ്യയെ സമാധാനക്കരാറിലേക്ക് പ്രേരിപ്പിച്ചേക്കും എന്ന് കരുതുന്നു. ലോകത്താകെ സമാധാനക്കരാറുകള്‍ ഉണ്ടാക്കാനുള്ള ത്വരയോടെ നീങ്ങുകയാണ് ട്രംപ് എന്നതിനാല്‍ ഹംഗറിയില്‍ നടക്കുന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ സമാധാനക്കരാര്‍ ഉണ്ടാകുമെന്ന് കരുതുന്നു.
















