വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചയ്‌ക്ക് ഹംഗറി വേദിയാകുന്നു. പുടിന്റെ സുഹൃത്തായ വിക്ടര്‍ ഓര്‍ബന്‍ പ്രധാനമന്ത്രിയായ രാജ്യമാണ് ഹംഗറി. യൂറോപ്യൻ യൂണിയനിലെ ഭൂരിഭാഗം രാജ്യങ്ങളും ഉക്രൈന്‍-റഷ്യ യുദ്ധത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍, സമാധാനത്തിനായി നിലകൊള്ളുന്നതിലൂടെ ഹംഗറി ചരിത്രപരമായ ഒരു നീക്കത്തിന് വേദിയാകുന്നു. ഇവിടെ നടക്കുന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ചയില്‍ ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിച്ചാല്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ചരിത്രത്തില്‍ ഇടംപിടിക്കും.
ഇതോടെ പുടിൻ-ട്രംപ് ഉച്ചകോടിക്കായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് തിരഞ്ഞെടുത്തതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുകയാണ്. ഇതിന് ഉത്തരമായി ഹംഗറിയുടെ പ്രധാനമന്ത്രി ഓർബൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ഇതാണ്: “എന്തുകൊണ്ട് ബുഡാപെസ്റ്റ്?… ഉത്തരം ലളിതമാണ്: യൂറോപ്പിൽ സമാധാനത്തിനായി നിലകൊള്ളുന്നത് ഞങ്ങൾ മാത്രമാണ്,” അദ്ദേഹം കുറിച്ചു. 2022-ൽ യുക്രെയ്ൻ സംഘർഷം രൂക്ഷമായതിന് ശേഷവും മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും പോലെ ഹംഗറി റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ലെന്ന് ഓർബൻ ചൂണ്ടിക്കാട്ടി.
ഹംഗറിയെ സമാധാനചര്‍ച്ചയ്‌ക്ക് തിരഞ്ഞെടുത്തത് വഴി യൂറോപ്പിലെ മറ്റ് രാജ്യങ്ങൾ ‘സ്വയം ഒറ്റപ്പെട്ടു’ എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി വിക്ടർ ഓർബൻ പ്രഖ്യാപിച്ചു.
ഉക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായതോടെ ഈയിടെ ട്രംപ് പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. രണ്ടര മണിക്കൂർ നീണ്ട ഈ സംഭാഷണം “വളരെ ഫലപ്രദമായിരുന്നു” എന്ന് ട്രംപ് പിന്നീട് വിശേഷിപ്പിച്ചു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ഒരു സമാധാന കരാർ ഉടൻ ഉണ്ടാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.
















