ന്യൂദല്‍ഹി: മക്കളില്ലാത്ത വിധവയ്‌ക്ക് മരണപ്പെട്ട ഭര്‍ത്താവിന്റെ സ്വത്തിൽ മുസ്ലീം നിയമപ്രകാരമുള്ള അവകാശം വ്യക്തമാക്കി സുപ്രീം കോടതി വിധി. കുട്ടികളില്ലാത്ത ഒരു മുസ്ലീം വിധവയ്‌ക്ക് മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്ന് വിഹിതത്തിനു മാത്രമേ അര്‍ഹതയുള്ളൂവെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചു. മുഹമ്മദീയ നിയമപ്രകാരമുള്ള പിന്തുടര്‍ച്ചാവകാശ തത്വങ്ങള്‍ അനുസരിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സോഹാര്‍ബി-ചന്ദ് ഖാന്‍ പിന്തുടര്‍ച്ചാവകാശ കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മരിച്ചുപോയ ഭര്‍ത്താവ് ചന്ദ് ഖാന്റെ സ്വത്തില്‍ നാലില്‍ മൂന്ന് ഭാഗം വിഹിതമാണ് കുട്ടികളില്ലാത്ത അയാളുടെ വിധവയായ സോഹാര്‍ബി അവകാശപ്പെട്ടത്. ഇത് നിരസിച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കരോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ശരിവെക്കുകയായിരുന്നു.
മരണപ്പെട്ട മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളയാളുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍ ഖുറാന്‍ നിയമ പ്രകാരം പറഞ്ഞിരിക്കുന്ന ഭാഗംവെക്കല്‍ സമ്പദ്രായം കര്‍ശനമായി പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
















