തൊടുപുഴ: ഇടുക്കിയിൽ മഴ കനക്കുന്നു. കുമളി, നെടുങ്കണ്ടം, കട്ടപ്പന മേഖലകളിൽ രാത്രിയോടെ അനുഭവപ്പെട്ട ശക്തമായ മഴയിൽ വലിയ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. പുലർച്ചേ വരെയും മഴ തുടർന്നു. നെടുങ്കണ്ടം തൂക്കുപാലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. സ്കൂട്ടറും കാറുമാണ് ഒലിച്ചുപോയത്. മേഖലയിലെ ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ട്രാവലർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
ഉരുൾപൊട്ടിയതായി പ്രദേശവാസികൾ ആശങ്കപ്പെടുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിൽ എത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഇന്ന് രാവിലെ 8 മണിക്ക് 13 ഷട്ടറുകൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സെക്കൻഡിൽ 5000 ഘനയടി വെള്ളം വരെയായിരിക്കും പെരിയാർ നദിയിലേക്ക് ഒഴുക്കിവിടുക.
നിലവിൽ പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ഷട്ടറുകൾ തുറക്കുന്നത് മുൻകരുതലിന്റെ ഭാഗമാണെന്നും തമിഴ്‌നാട് അധികൃതർ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 137 അടിയായി ഉയർന്നതിന് പിന്നാലെയാണ് ഷട്ടറുകൾ തുറക്കുന്നത്. കൂടാതെ, ഇടുക്കിയിലെ കല്ലാർ ഡാമും നിലവിൽ തുറന്നിട്ടുണ്ട്.
















