ചണ്ഡീഗഡ് : എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പഞ്ചാബ് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറെ സിബിഐ അറസ്റ്റ് ചെയ്തു. മൊഹാലിയിലെ ഓഫീസിൽ വെച്ചാണ് സിബിഐ ഭുള്ളറെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ രോപാർ റേഞ്ച് ഡിഐജി ആണ് അദ്ദേഹം.
പഞ്ചാബിലെ ഫത്തേഗഢ് സാഹിബിലെ ആകാശ് ബട്ട എന്ന സ്ക്രാപ്പ് ഡീലർ അഞ്ച് ദിവസം മുമ്പ് സമർപ്പിച്ച രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് വ്യാഴാഴ്ച സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ആകാശിന്റെ പരാതിയിൽ എട്ട് ലക്ഷം രൂപ പ്രാരംഭ കൈക്കൂലി നൽകിയില്ലെങ്കിൽ കെട്ടിച്ചമച്ച കേസിൽ തന്നെ കുടുക്കുമെന്ന് ഡിഐജി ഭീഷണിപ്പെടുത്തിയിരുന്നതായും തുടർന്ന് പ്രതിമാസം “സെറ്റിൽമെന്റ്” പേയ്‌മെന്റുകൾ നടത്തിയിരുന്നതായും ബട്ട ആരോപിച്ചു. കൂടാതെ കൈക്കൂലി തന്റെ സഹായി കൃഷ്ണ വഴി നൽകണമെന്ന് ഭുള്ളർ ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരൻ പരാതിയിൽ പറഞ്ഞത്.
തുടർന്ന് സിബിഐയുടെ നിർദ്ദേശപ്രകാരം ഡിഐജിയുടെ സഹായിയോട് ചണ്ഡീഗഡിലെ സെക്ടർ 21 ൽ വന്ന് കൈക്കൂലി വാങ്ങാൻ പരാതിക്കാരൻ ആവശ്യപ്പെട്ടു. പിന്നീട് ഡിഐജിക്കുവേണ്ടി പരാതിക്കാരനിൽ നിന്ന് എട്ട് ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെ കൃഷ്ണ കൈയോടെ പിടിക്കപ്പെട്ടു. കൈമാറ്റത്തിന് തൊട്ടുപിന്നാലെ പരാതിക്കാരനും ഡിഐജിയും തമ്മിൽ ഒരു ഫോൺകോൾ നടന്നിരുന്നെന്നും അതിൽ പണം ലഭിച്ചതായി ഡിഐജി സമ്മതിക്കുകയും ഇരുവരോടും തന്റെ ഓഫീസ് സന്ദർശിക്കാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെത്തുടർന്ന്, സിബിഐ സംഘം ഡിഐജി ഭുള്ളറെ മൊഹാലിയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഏകദേശം 5 കോടി രൂപ അന്വേഷണ ഏജൻസി കണ്ടെടുത്തു. കൂടാതെ ഏകദേശം 1.5 കിലോ ആഭരണങ്ങൾ, സ്വത്ത് രേഖകൾ, രണ്ട് ആഡംബര വാഹനങ്ങളുടെ (മെഴ്‌സിഡസ്, ഓഡി) താക്കോലുകൾ, 22 ആഡംബര വാച്ചുകൾ, ലോക്കർ താക്കോലുകൾ, 40 ലിറ്റർ വിദേശ മദ്യം, ഒരു ഡബിൾ ബാരൽ തോക്ക്, ഒരു പിസ്റ്റൾ, ഒരു റിവോൾവർ, ഒരു എയർഗൺ തോക്കുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് സ്വത്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
















