ന്യൂദൽഹി: ദീപാവലിക്ക് ദൽഹി-എൻസിആറിലെ ജനങ്ങൾക്ക് അന്തരീക്ഷ മലിനീകരണത്തിന് കോട്ടം തട്ടാത്ത ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ചില നിബന്ധനകൾക്ക് വിധേയമായിട്ടാണ് സുപ്രീം കോടതി അനുമതി നൽകിയിട്ടുള്ളത്. ദൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഈ കോടതി ഉത്തരവ് ദീപാവലി ആഘോഷ വേളയിൽ കാര്യമായ ആശ്വാസം നൽകുന്നുണ്ട്.
കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഒക്ടോബർ 18 മുതൽ 21 വരെ മാത്രമേ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ അനുവാദമുള്ളൂ എന്ന് വ്യക്തമാക്കി. രാവിലെ 6 നും 8 നും രാത്രി 8 നും 10 നും ഇടയിൽ മാത്രമേ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ അനുവാദമുള്ളൂ. ദൽഹി എൻസിആർ മേഖലയ്‌ക്ക് പുറത്തുനിന്നുള്ള പടക്കങ്ങൾ പ്രദേശത്തേക്ക് കൊണ്ടുവരാൻ അനുവാദമില്ല. വ്യാജ പടക്കങ്ങൾ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
ഹരിത പടക്കങ്ങൾക്കുള്ള ക്യുആർ കോഡുകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഹരിത പടക്ക നിർമ്മാതാക്കളിൽ പട്രോളിംഗ് ടീമുകൾ പതിവായി പരിശോധനകൾ നടത്തുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ദൽഹി-എൻസിആറിന് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പടക്കങ്ങൾ ഇവിടെ വിൽക്കില്ല, ഇറക്കുമതി ചെയ്തതായി കണ്ടെത്തിയാൽ വിൽപ്പനക്കാരുടെ ലൈസൻസുകൾ റദ്ദാക്കും. ദൽഹി-എൻസിആറിലേക്ക് പടക്കങ്ങൾ കടത്തുന്നത് ഹരിത പടക്കങ്ങളേക്കാൾ കൂടുതൽ ദോഷം വരുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ ദീപാവലിക്ക് ശേഷം മലിനീകരണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോടും ദേശീയ തലസ്ഥാന മേഖലയുടെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും നിർദ്ദേശിക്കുകയും ചെയ്തു.
















