ഒന്‍പത് വര്‍ഷമായി തുടരുന്ന ഇടതുമുന്നണി ഭരണകാലത്ത് ശബരിമലയില്‍ നടന്ന പലതരത്തിലുള്ള സ്വര്‍ണ്ണക്കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി വി.എന്‍. വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്തും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് സര്‍ക്കാരിനെതിരായ ജനരോഷത്തിന് തെളിവാണ്. ഇതേ വിഷയത്തില്‍ ബി ജെ പി സെക്രട്ടേറിയറ്റ് മാര്‍ച്ചും ദേവസ്വം മന്ത്രിയുടെ ഓഫീസിലേയ്‌ക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഹിന്ദു ഐക്യ വേദിയുടെയും അയ്യപ്പസേവാ സമാജത്തിന്റെയും നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് ധര്‍ണ നടക്കും.
പലയിടങ്ങളിലും നാമജപ യാത്രകള്‍ നടന്നുവരുന്നുമുണ്ട്. ജനങ്ങളുടെ മുന്നില്‍ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ജനരോഷം ഭരണസിരാകേന്ദ്രങ്ങളെ പിടിച്ചു കുലുക്കുന്നതാണ്. ജലപീരങ്കി പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയും അതിക്രൂരമായ മര്‍ദ്ദനമാണ് യുവമോര്‍ച്ചയുടെ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയത്. പ്രമുഖ നേതാക്കളും വനിതാ നേതാക്കളുമടക്കം അന്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമാനൂരില്‍ മന്ത്രിയുടെ ഓഫീസിലേയ്‌ക്ക് നടന്ന ബി ജെ പി മാര്‍ച്ചിന് ശേഷം മടങ്ങിയ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ഗുണ്ടകള്‍ നടത്തിയ ആക്രമണം പരാജയ ഭീതിയുടെ ഫലമായിരിക്കണം.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനു വേണ്ടി പിണറായി സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ തല്ലിച്ചതച്ചതിന്റെ തുടര്‍ച്ചയാണ് യുവമോര്‍ച്ച മാര്‍ച്ചിനെതിരേയും നടന്നത്. ശബരിമലയോടും അയ്യപ്പഭക്തരോടും പിണറായി സര്‍ക്കാരിനുള്ള അസഹിഷ്ണുതയാണ് ഒരിക്കല്‍ക്കൂടി പ്രകടമായത്. ശബരിമല ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വര്‍ണ്ണപ്പാളികള്‍ പൊളിച്ചു കൊണ്ടുപോയി വിറ്റതിനെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവരികയാണ്. എന്നിട്ടും തങ്ങള്‍ക്ക് ഇതിലൊന്നും പങ്കില്ലെന്ന മട്ടില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ തങ്ങള്‍ മുന്‍കയ്യെടുത്താണ് അന്വേഷണം നടക്കുന്നതെന്ന പ്രതീതിയാണ് ദേവസ്വം മന്ത്രിയും മറ്റും സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും, ആരൊക്കെ പിടിയിലാകുമെന്ന് കാണാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. തങ്ങള്‍ക്കൊന്നും ഒളിക്കാനില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒളിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. സ്വര്‍ണ്ണപ്പാളി ആര്‍ക്കാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളിയാണ് പറയേണ്ടത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴാണ് ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണപ്പാളികള്‍ പൊളിച്ചു കൊണ്ടുപോയത്. ഇത് ആര്‍ക്കോ വിറ്റശേഷമാണ് ചെമ്പു പാളികള്‍ സ്വര്‍ണം പൂശാനെന്ന പേരില്‍ കൊണ്ടുപോയതെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എന്നാല്‍ കടകംപള്ളിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇവരുടെയൊക്കെ പങ്ക് അന്വേഷിക്കുന്നതിനു പകരം ചില ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കെതിരെ തല്‍ക്കാലം കേസെടുത്ത് രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാത്രം കടുക്കി മറ്റുള്ളവരെ രക്ഷപ്പെടുത്തിയതുപോലെ, സ്വര്‍ണ്ണപ്പാളി കടത്തിയതില്‍ മുഖ്യമായും ആരോപണ വിധേയനായിരിക്കുന്ന ഉണ്ണികൃഷ്ണന്‍ പൊറ്റിയില്‍ കേന്ദ്രീകരിച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ മെനയുന്നതെന്നു സംശയിക്കണം. പക്ഷേ ഉണ്ണികൃഷ്ണന്‍ പോറ്റി കുടുങ്ങിയാല്‍ മറ്റുള്ളവര്‍ കുടുങ്ങും. അതുകൊണ്ട് വളരെ വിദഗ്ധമായാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
ശബരിമലയിലെ സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കും ദേവസ്വം ബോര്‍ഡ് ഭരിക്കുന്നവര്‍ക്കുമുള്ള ബന്ധം വളരെ വ്യക്തമാണ്. അതുകൊണ്ട് ആത്യന്തികമായി ഉണ്ണികൃഷ്ണനെയും ഇവര്‍ രക്ഷിച്ചെടുക്കും.
ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള ഔദ്യോഗിക പ്രതിപക്ഷത്തിന്റെ സമരവും ബഹളവും വെറും നാട്യമാണ്. ദേവസ്വം ബോര്‍ഡ് കോണ്‍ഗ്രസ് ഭരണത്തിലായിരുന്നപ്പോഴും ശബരിമലയില്‍ പലതരത്തിലുള്ള കൊള്ളകള്‍ നടന്നിട്ടുണ്ട്. ഇക്കാര്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കോണ്‍ഗ്രസിനെയും മറ്റും ഒതുക്കാന്‍ സര്‍ക്കാരിന് കഴിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ വിദഗ്ധനുമാണ്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തില്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. മറ്റ് പല കാര്യങ്ങളിലും എന്നപോലെ ഇവര്‍ ഒത്തുകളിക്കുകയാണ്.
ബിജെപിയും ഹൈന്ദവ സംഘടനകളും മാത്രമാണ് അന്വേഷണം സത്യസന്ധമായി നടക്കണമെന്നും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. സ്വര്‍ണ്ണക്കൊള്ളയിലെ പണമിടപാടിനെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിലൂടെ മാത്രമേ മുഴുവന്‍ കുറ്റവാളികളും പിടിയിലാവുകയുള്ളൂ. വരും ദിവസങ്ങളില്‍ ഇതിനുവേണ്ടി ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും ഉണ്ടായേ മതിയാകൂ..















