പട്‌ന: പ്രശസ്ത ഭോജ്പുരി ഗായിക മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ബീഹാറിന്റെ മകള്‍ ബിജെപിയിലേക്ക് മടങ്ങിയെത്തിയെന്നാണ് ബിഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്‌ഡെ മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ച് വിശേഷിപ്പിച്ചത്. ബീഹാറിലും ഉത്തര്‍പ്രദേശിലും പ്രചാരത്തിലുള്ള ഭാഷയാണ് ഭോജ് പുരി. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ പാരമ്പര്യമുള്ള നാടന്‍ ഗാനങ്ങളാണ് ഭോജപുരി ഗാനങ്ങള്‍. ബീഹാറിലും ഉത്തര്‍പ്രദേശിലും സുപ്രസിദ്ധയാണ് ഈ ഭോജ് പുരി ഗായിക.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ മൈഥിലി താക്കൂറിനെപ്പോലെ ജനപ്രിയമായ മുഖം ബിജെപിയില്‍ എത്തുന്നതോടെ യുവാക്കള്‍ക്കിടയില്‍ എന്‍ഡിഎ തരംഗം ശക്തമാകുകയാണ്. സീറ്റുകള്‍ തര്‍ക്കമില്ലാതെ മൂന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ വീതിച്ചെടുക്കുക വഴി എന്‍ഡിഎ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാഘട്ബന്ധനേക്കാള്‍ മുന്നില്‍ കുതിക്കുകയാണ്. യുവാക്കളാണ് ബീഹാറിന്റെ കരുത്ത്. യുവവോട്ടുകള്‍ ആകര്‍ഷിക്കാന്‍ മൈഥിലി താക്കൂറിന്റെ വരവ് ബിജെപിയ്‌ക്ക് ഗുണം ചെയ്യും.
അയോധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ പാടിയ രാമായണത്തിലെ ശബരിയെക്കുറിച്ച് മൈഥിലി താക്കൂര്‍ ആലപിച്ച ഗാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. മൈഥിലി താക്കൂറിന്റെ ബീഹാറിലേക്കുള്ള മടങ്ങിവരവ് ഒരു വലിയ പകരം വീട്ടലിന്റെ കഥ കൂടിയാണ്. ലാലു പ്രസാദ് യാദവ് എന്ന ബീഹാറിനെ കട്ടുമുടിപ്പിച്ച നേതാവിനെതിരായ ഒരു ബീഹാര്‍ പെണ്‍കുട്ടിയുടെ പ്രതികാരം. അതേക്കുറിച്ച് ബിജെപി നേതാവ് വിനോദ് താവ്‌ഡെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് ഇതായിരുന്നു: “1995-ൽ ലാലു അധികാരത്തിൽ വന്നതിനുശേഷം ബിഹാർ വിട്ടുപോയ കുടുംബം, ആ കുടുംബത്തിന്റെ മകൾ, പ്രശസ്ത ഗായിക മൈഥിലി താക്കൂര്‍, ബിഹാറിലെ മാറ്റങ്ങളുടെ വേഗത കണ്ട് സംസ്ഥാനത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു.”
യുവാക്കളുടെ വോട്ട് ആകര്‍ഷിക്കാനാണ് ബിജെപി യുവത്വവും ജനപ്രിയതയും ഉള്ള മുഖങ്ങളെ സ്ഥാനാര‍്ത്ഥിയായി തേടുന്നത്. എന്തിന് രാഷ്‌ട്രീയം എന്ന ചോദ്യത്തിന് ജനങ്ങളെ സേവിക്കാനാണെന്നായിരുന്നു മൈഥിലി താക്കൂറിന്റെ മറുപടി. മോദി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും മൈഥിലി പറയുന്നു. അതേ സമയം ബിജെപി മൈഥിലി സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.
ബിഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്‌ഡെ, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, മൈഥിലി താക്കൂര്‍, ഗായികയുടെ പിതാവ് എന്നിവര്‍ കഴിഞ്ഞദിവസം ദൽഹിയിൽ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ബിഹാറിന്റെ മകൾ’ എന്ന വിശേഷണത്തോടെ വിനോദ് താവ്‌ഡെ ഈ കൂടിക്കാഴ്ചയുടെ ചിത്രം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരുന്നു.
“ബിഹാറിന് വേണ്ടി വലിയ സ്വപ്‌നങ്ങൾ കാണുന്ന ആളുകൾ…അവരുമായുള്ള ഓരോ സംഭാഷണവും എന്നെ സേവനത്തിന്റെ ശക്തി ഓർമിപ്പിക്കുന്നു.”- ഇതിന് മറുപടിയായി മൈഥിലി താക്കൂര്‍ കുറിച്ചു.
















