തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളയിൽ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് പിരിച്ച് വിട്ട് അന്വേഷണം നടത്തണമെന്നും മുപ്പത് വർഷത്തെ ദേവസ്വം ബോർഡ് വിജിലൻസ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ദേവസ്വം ബോർഡിൽ സിഎജി ഓഡിറ്റ് നടത്തണം. സ്വർണക്കൊള്ളയടക്കമുള്ള സംഭവങ്ങൾ കണക്കിലെടുത്ത് ദേവസ്വം ബോർഡിന്റെ മുപ്പത് വർഷത്തെ ഇടപാടുകൾ കേന്ദ്ര ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു
കഴിഞ്ഞദിവസം കോട്ടയത്ത് സമാധാനപരമായി സമരംചെയ്ത ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം, ഡിവൈഎഫ്ഐക്കാർ നടത്തിയ ആക്രമണത്തിൽ അന്വേഷണം നടത്തണമെന്നും ബിജെപി നേതൃത്വം ഗവർണറോട് അവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്റണി, എസ്.സുരേഷ്, ഉപാധ്യക്ഷ ആർ.ശ്രീലേഖ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
















