ന്യൂദൽഹി: ദക്ഷിണ ദൽഹിയിലെ വാടക വീട്ടിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഹരിയാന സ്വദേശിയായ 25 കാരനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഓഖ്‌ലയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സാക്ഷി എന്ന യുവതിയെയാണ് പ്രതിയായ ഹിമാൻഷു കൊലപ്പെടുത്തിയത്.
യുവതിയുമായി ഇയാൾക്ക് പ്രണയ ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോട്‌ല മുബാറക്പൂർ പ്രദേശത്താണ് ഇരുവരും താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും രാജസ്ഥാനിൽ കണ്ടുമുട്ടുകയും പിന്നീട് ഡേറ്റിംഗ് ആരംഭിക്കുകയുമായിരുന്നു.
എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം ഹിമാൻഷു , സാക്ഷിയുടെ വീട് സന്ദർശിച്ചതായും അവൾക്ക് ഇതിനകം മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തർക്കത്തിനിടെ ഹിമാൻഷു അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പലതവണ യുവതിയെ ആക്രമിച്ചു. പിന്നീട് മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഡിസിപി പറഞ്ഞു.
കെട്ടിടത്തിൽ ഒരു വഴക്കും പടിക്കെട്ടിൽ രക്തക്കറയും ഉണ്ടെന്ന് പോലീസിസ് പിസിആർ കോൾ ലഭിച്ചു. പിന്നീട് പോലീസ് എത്തി മുറിയുടെ വാതിലിന്റെ പൂട്ട് തകർത്ത് മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന സാക്ഷിയെ കണ്ടെത്തി അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ വെച്ച് ഡോക്ടർമാർ യുവതി മരിച്ചതായി പ്രഖ്യാപിച്ചു. സാക്ഷിയുടെ മുഖത്തും തൊണ്ടയിലും മുറിവുകൾ കണ്ടെത്തിയിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് യുവതി ആക്രമിക്കപ്പെട്ടതിന്റെ സൂചനയാണിതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
തുടർന്ന് സമീപ പ്രദേശങ്ങളിൽ നിന്നുള്ള 250 ലധികം സിസിടിവി ദൃശ്യങ്ങളും സാങ്കേതിക നിരീക്ഷണത്തിലൂടെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
















